ETV Bharat / state

18 തികഞ്ഞെന്ന് കാരണം, വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കിവിട്ടു

author img

By

Published : Mar 29, 2022, 11:02 PM IST

18 കാരന്‍റെ സഹോദരനെ 15-ാം വയസിൽ അച്ഛനും രണ്ടാനമ്മയും വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു

plus two student thrown out of home by father and step mother  plus two student thrown out of home  വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കി വിട്ടു  പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു
വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കി വിട്ടു

പത്തനംതിട്ട : ക്രൂര മർദനത്തിനൊടുവിൽ പ്ലസ് ടു വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കിവിട്ടതായി പരാതി. ഏനാത്ത് സ്വദേശി അഖിലിനാണ് ദുരനുഭവം നേരിട്ടത്. ഇതോടെ അഖിൽ ഒരു മൊബൈൽ ഫോൺ സർവീസ് സെന്‍ററിൽ ജോലി ചെയ്യുകയാണ്. ഇവിടുത്തെ ജീവനക്കാർക്കൊപ്പമാണ് താമസം.

വീട്ടിൽ നിന്നിറക്കി വിട്ടതിന് പിന്നാലെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ലെന്ന് അഖിൽ പറയുന്നു. 18 വയസ് പൂർത്തിയായെന്നും ഇനി ചെലവിന് തരാൻ കഴിയില്ലെന്നും വീട്ടിൽ നിന്നിറങ്ങണമെന്നും പറയുകയായിരുന്നു.

വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കി വിട്ടു

ഒരാഴ്‌ച കഴിഞ്ഞ് തനിക്ക് ജോലി ആയെന്ന് പറഞ്ഞ് തിരികെ എത്തിയപ്പോൾ ഇനി വീട്ടില്‍ കയറരുതെന്ന് പറഞ്ഞ് വീണ്ടും പുറത്താക്കിയെന്നും അഖിൽ വിശദീകരിക്കുന്നു. അടൂർ ഗവ ബോയ്‌സ് ഹയർ സെക്കന്‍ററി സ്‌കൂള്‍ വിദ്യാർഥിയാണ് അഖിൽ. ഹയർ സെക്കന്‍ററി പരീക്ഷ പോലും കഴിയാത്ത അഖിൽ പഠനത്തിലും മിടുക്കനാണ്.

സഹോദരനെയും പുറത്താക്കി : പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. അച്ഛന്‍റെയും രണ്ടാനമ്മയുടെയും ക്രൂരതയ്ക്കുമുന്നിൽ കിടക്കാനിടമില്ലാതായതിനുപുറമെ പഠനവും മുടങ്ങിയ സങ്കടത്തിലാണ് അഖിൽ. അഖിലിന്‍റെ ജ്യേഷ്‌ഠനെയും സമാന രീതിയിൽ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. 15-ാംവയസിലാണ് ജ്യേഷ്‌ഠനെ പുറത്താക്കിയത്. ജ്യേഷ്‌ഠൻ ഒരു കുടുംബത്തിന്‍റെ സഹായത്തോടെയാണ് ഇപ്പോൾ പഠനം തുടരുന്നത്.

അമ്മ ഉപേക്ഷിച്ചു : ചെറിയ ക്ലാസിൽ പഠിയ്ക്കുമ്പോൾ അമ്മ ഉപേക്ഷിച്ചുപോയതോടെയാണ് അഖിലിന്‍റെയും സഹോദരന്‍റെയും ജീവിതം ഇരുളിലാകുന്നത്. ദുരിതങ്ങൾക്ക് നടുവിലായിരുന്നു പിന്നീടുള്ള ജീവിതം. വീട്ടിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ചിട്ടുണ്ടെന്നും ആഹാരം പോലും നൽകാറില്ലായിരുന്നുവെന്നും അഖിൽ പറയുന്നു. പഠിയ്ക്കുന്ന കാലത്ത് പലപ്പോഴും അധ്യാപകരാണ് അഖിലിന് പഠന ചെലവുകൾ നൽകി സഹായിച്ചത്.

അമ്മയും അച്ഛനും ബന്ധം പിരിഞ്ഞതിന് പിന്നാലെ ഇരുവരുടെയും പേരിലുണ്ടായിരുന്ന സ്ഥലം വിറ്റിരുന്നു. പണത്തിന്‍റെ ഒരു ഭാഗം അഖിലിന്‍റെ പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇട്ടു. ഈ പണവും ഇപ്പോൾ കൊടുക്കില്ലെന്ന നിലപാടിലാണ് അച്ഛനും രണ്ടാനമ്മയുമെന്നാണ് അഖിൽ പരാതിപ്പെടുന്നത്.

Also Read: സര്‍ക്കാരിന് ആശ്വാസവും വിമര്‍ശനവും ; സിൽവർ ലൈൻ സർവേക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

ഹയർസെക്കന്‍ററിക്ക് ശേഷം തുടർന്ന് പഠിയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് എങ്ങനെ സാധിക്കുമെന്ന് അഖിലിനറിയില്ല. ഇടയ്ക്ക് കൊല്ലം പട്ടാഴിയിലുള്ള അച്ഛന്‍റെ സഹോദരിയുടെ വീട്ടിൽ പോകാറുണ്ട്. മറ്റ് ബന്ധുക്കളുണ്ടെങ്കിലും ഇവർ മാത്രമാണ് ഏക സഹായമെന്നും അഖിൽ പറഞ്ഞു. ഹൃദ്രോഗത്തിന് ചികിത്സയിൽ കഴിയുകയാണ് അച്ഛന്‍റെ സഹോദരി.

പിന്തുണ നൽകി അധ്യാപകർ : അടൂർ ബോയ്‌സ് സ്‌കൂളിലെ അധ്യാപകരും സ്‌കൂൾ കൗൺസിലർ ഷൈമ ടീച്ചറും അഖിലിന് പിന്തുണ നൽകി ഒപ്പമുണ്ട്. വീട്ടിൽ നിന്നും നേരിട്ട പീഡനങ്ങൾ ഷൈമ ടീച്ചറോടാണ് അഖിൽ തുറന്നുപറയുന്നത്. മാനസികമായി ആകെ തകർന്നുപോയ അഖിലിനെ കൗൺസിലിങ്ങിലൂടെ മാറ്റിയെടുക്കുകയായിരുന്നു.

അഖിലിന്‍റെ വിവരങ്ങളെല്ലാം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്ന് ഷൈമ പറഞ്ഞു. പിതാവുമായി ടീച്ചർ നിരവധി തവണ സംസാരിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. അഖിലിന്‍റെ തുടർ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനുള്ള കാര്യങ്ങളാണ് ഇവരിപ്പോൾ ആലോചിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.