ETV Bharat / state

ഷാഫിയെ തട്ടിക്കൊണ്ട് പോയതില്‍ ദുരൂഹത വര്‍ധിക്കുന്നു ; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന, അന്വേഷണം കര്‍ണാടകയിലേക്കും

author img

By

Published : Apr 13, 2023, 12:13 PM IST

താമരശ്ശേരിയിലെ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുന്നു. സംഭവത്തിന് പിന്നില്‍ കര്‍ണാടകയില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന

shafi kidnap follow  Thamarassery native expat Shafi kidnap  expat Shafi kidnap  police focusing on gold smugglers  ഷാഫിയെ തട്ടിക്കൊണ്ട് പോയതില്‍ ദുരൂഹത  സ്വര്‍ണക്കടത്ത്  താമരശ്ശേരിയിലെ പ്രവാസി ഷാഫി  ഷാഫിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ  മുക്കം പൊലീസ്  തട്ടിക്കൊണ്ട് പോയത് നാലംഗ സംഘം
ഷാഫിയെ തട്ടിക്കൊണ്ട് പോയതില്‍ ദുരൂഹത വര്‍ധിക്കുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി ഷാഫിയുമായി ബന്ധപ്പെട്ട് ദുരൂഹത വർധിക്കുന്നു. കർണാടകയിലെ സ്വർണക്കടത്ത് സംഘമാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ മഞ്ചേശ്വരത്തുനിന്ന് കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ മുക്കം പൊലീസ് മഞ്ചേശ്വരത്ത് എത്തി. ഒരു സംഘം കർണാടകയിലേക്കും പുറപ്പെടുന്നുണ്ട്. കൂടുതൽ പരിശോധനയ്ക്കായി കാർ താമരശ്ശേരിയിലേക്ക് എത്തിക്കും. ഇതിലെ വിരൽ അടയാളങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയ ഫലം വന്നതിന് ശേഷം ആയിരിക്കും കൂടുതൽ സാധ്യതകൾ പൊലീസ് തേടുക. അന്വേഷണ സംഘത്തെ വഴിതിരിച്ചുവിടാനുള്ള എല്ലാ മാർഗങ്ങളും തട്ടിക്കൊണ്ടുപോയ സംഘം നടത്തുന്നുണ്ട്.

നേരത്തെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട ഷാഫിയെ പിന്നീട് കരിപ്പൂരിൽ എത്തിച്ചെന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പൊലീസ് സംശയിക്കുന്നത് വയനാട് വഴി കർണാടകയിലേക്ക് ഷാഫിയെ കൊണ്ടുപോയെന്നാണ്. അതിനിടെ തട്ടിക്കൊണ്ടുപോയ സംഘം പകർത്തിയത് എന്ന് അവകാശപ്പെടുന്ന ഷാഫിയുടേതായ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

സൗദി രാജകുടുംബത്തിന്‍റെ 325 കിലോ സ്വർണം താനും സഹോദരനും ചേർന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നും 80 കോടി രൂപ വിലമതിക്കുന്ന ഈ സ്വർണത്തിന് വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടുപോയത് എന്നുമാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ വീഡിയോ വിശ്വാസയോഗ്യമാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പണമിടപാടുമായി ബന്ധപ്പെട്ടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു പ്രാഥമികമായി ലഭിച്ച വിവരം.

എന്നാൽ ഇത്രയും വലിയ സ്വർണക്കടത്ത് സംഭവത്തിൽ ഷാഫിയും സഹോദരനും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒരുപക്ഷേ വളരെ ഞെട്ടിക്കുന്ന ഒരു സംഭവമായി ഇത് മാറും. എന്തായാലും ഉത്തര മേഖല ഐജി അടക്കമുള്ളവർ നേരിട്ട് എത്തി ഇടപെട്ട കേസ് ആയതുകൊണ്ട് തന്നെ വിവിധ വഴികളില്‍ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. താമരശ്ശേരി ഡിവൈഎസ്‌പി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് വ്യക്തമായ ഒരു പ്രതികരണവും ഇതുവരെയും നടത്തിയിട്ടില്ല.

ആദ്യ ദിനങ്ങളിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു എന്ന ആരോപണം ഉയർന്നയോടെയാണ് ഐജി അടക്കമുള്ളവർ കേസിൽ ഇടപെട്ടത്. ദേശീയ പ്രാധാന്യമുള്ള എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം നടക്കുന്നതിനിടയാണ് ഈ സംഭവം പുറത്തുവന്നിരിക്കുന്നത്. പൊലീസിന്‍റെ കൂടുതൽ ശ്രദ്ധ ഈ കേസിലും ഉണ്ടാകണമെന്നാണ് ബന്ധുക്കളും ആവശ്യപ്പെടുന്നത്.

തട്ടിക്കൊണ്ട് പോയത് നാലംഗ സംഘം : കഴിഞ്ഞ വെള്ളിയാഴ്‌ച (ഏപ്രില്‍ ഏഴ്) രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. വെള്ള സ്വിഫ്റ്റ് കാറില്‍ വീട്ടിലെത്തിയ നാലംഗ സംഘം ഷാഫിയെയും സെനിയയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു എന്നാണ് സെനിയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഷാഫിയെ നാല് പേർ ചേർന്ന് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് തന്നെയും പിടിച്ച് കാറിലേക്ക് കയറ്റിതെന്ന് സെനിയ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ കാറിന്‍റെ ഡോർ അടയ്ക്കാ‌ൻ പറ്റിയില്ല. ഇതോടെ കുറച്ച് ദൂരം പോയ ശേഷം ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയയ്ക്ക്‌ പരിക്കേറ്റിരുന്നു. പരിക്കിനെ തുടര്‍ന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങൾക്ക് മുമ്പ് ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ രണ്ടുപേരെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തിരുന്നു. മറ്റ് പലരെയും കേസിൽ ചോദ്യം ചെയ്‌തിരുന്നു. ലോക്കൽ പൊലീസ് അന്വേഷണം എങ്ങുമെത്താതായതോടെ ഐജി നീരജ് കുമാർ ഗുപ്‌ത, ഉത്തര മേഖല ഡിഐജി പുട്ട വിമലാദിത്യ എന്നിവർ താമരശ്ശേരിയിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിട്ടുണ്ട്.

പ്രതികളിൽ ഒരാളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ഷാഫിയുടെ ഭാര്യ സെനിയ നൽകുന്ന വിവരം അനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കുന്നത്. സംഭവത്തിന് രണ്ടുദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ച് വീട്ടിൽ എത്തിയ ആളും തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും ഒന്നുതന്നെയാണെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.