കോഴിക്കോട്: മഹാപ്രളയത്തിലും വയനാട് ഉയർത്തിപ്പിടിച്ച ആത്മാഭിമാനത്തിൽ അഭിമാനമുണ്ടെന്ന് രാഹുൽ ഗാന്ധി എംപി. ദുരന്തമുണ്ടായപ്പോൾ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കപ്പുറം വയനാട് ഒന്നിച്ചു നിന്നു. ഇത് നമുക്ക് അഭിമാനമാണന്ന് പ്രളയക്കെടുതികൾ ബാധിച്ച പ്രദേശങ്ങൾ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി എംപി തിരുവമ്പാടിയില്‍ പറഞ്ഞു.
മനുഷ്യരും ജീവനോപാധികളും വീടുകളും ഉൾപ്പടെ പ്രളയത്തില്‍ നമുക്ക് പലതും നഷ്ടമായി. ദുരിതബാധിതരുടെ പുനരധിവാസവും തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കും. എംപി എന്ന നിലയിൽ മാത്രമല്ല എല്ലാ നിലക്കും സമ്മർദം ചെലുത്തി നഷ്ടപരിഹാരങ്ങൾ വാങ്ങിയെടുക്കാൻ ജനങ്ങൾക്കൊപ്പം മുൻപന്തിയിലുണ്ടാകും. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ വയനാട് അതിൽ ഒന്നാമത്തേതാണ്. ജിഎസ്‌ടിയും നോട്ട് നിരോധവും സാധാരണക്കാരെയും പ്രത്യേകിച്ച് ചെറുകിട കർഷകരെ വലച്ചു. ഇതിനിടയിൽ വന്ന ദുരന്തത്തെ ഇച്ഛാശക്തിയോടെ നമുക്ക് നേരിടാനാകും. പ്രളയക്കെടുതികൾ ബാധിച്ച വയനാടിനെ പുനർനിർമിച്ച് സന്തുലിതമായ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനാവണമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അഡ്വ. ടി സിദ്ദീഖ്, പിസി വിഷ്‌ണുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.