കോഴിക്കോട്: 'ഹരിത' വിഷയത്തിൽ സംഘടനക്കെതിരെ സംസാരിച്ചതിൻ്റെ പേരിൽ എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ.വി ഹുദൈഫ് എന്നിവർക്കെതിരെയാണ് നടപടി. മുസ്ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് മൂന്ന് പേരെയും നീക്കി.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി. ഹരിത വിഷയത്തിൽ പി.കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്ന ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം ആബിദ് ആറങ്ങാടിക്കാണ് ചുമതല നൽകിയത്.
ഹരിത വിവാദത്തിലെ പ്രധാന തെളിവായ എംഎസ്എഫ് യോഗത്തിൻ്റെ മിനുട്‌സ് തിരുത്താൻ പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നെന്നും താനതിന് തയാറായിരുന്നില്ല എന്നുമാണ് ലത്തീഫ് തുറയൂർ വ്യക്തമാക്കിയത്. ഒറിജിനൽ മിനുട്‌സ് എംഎസ്എഫ് നേതാക്കളുടെ പക്കലാണ്, ഇത് പൊലീസിന് നൽകാതെ തിരുത്തിയ മിനുട്‌സാണ് കൊടുക്കുന്നതെങ്കിൽ താൻ ഒറിജിനലിന്‍റെ പകർപ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പി.കെ നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാർട്ടിയിൽ നിന്നടക്കം സസ്പെന്‍റ് ചെയ്യാൻ നേതൃത്വം തീരുമാനിച്ചത്.
Also Read: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം