കോഴിക്കോട്: ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച കേസിൽ ഒളിവിലായിരുന്ന ബസ് കണ്ടക്‌ടറും അറസ്റ്റിൽ (Bus conductor arrested for beating passenger ). പെരുവണ്ണാമുഴി പൂവാറമ്മൽ വീട്ടിൽ രവിയുടെ മകൻ റിജിലിനെ (31)യാണ് അത്തോളി എസ് ഐ രാജീവും സംഘവും ചേർന്ന് ഇന്ന് രാവിലെ പിടികൂടിയത്. സംഭവം നടക്കുമ്പോൾ കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തിയ എടത്തിൽ ബസിന്‍റെ കണ്ടക്ടറാണ് റിജിൽ. ബസ് ഡ്രൈവർ പാലേരി ചെറിയ കുമ്പളം എടവലത്ത് വീട്ടിൽ മുഹമ്മദ് ഇജാസ്( 27 ) നെ ഡിസംബർ 27 ന് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർക്ക് പിന്നാലെ കണ്ടക്‌ടറും പൊലീസിന്‍റെ വലയിലാകുന്നത്.
ഡിസംബർ 25 ന് രാത്രി 7 മണിയോടെയാണ് കേസിനാസ്‌പദസായ സംഭവം. ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ബിപിന്‍ ലാല്‍ (43)നെയാണ് എടത്തിൽ ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. ബിപിൻ മൊടക്കല്ലൂര്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികില്‍സ തേടിയിരുന്നു. ബിപിന്‍ ലാല്‍ സഞ്ചരിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ജീവനക്കാര്‍ ഉള്ള്യേരി ഈസ്റ്റ് മുക്കിൽ വച്ച് കാര്‍ തടഞ്ഞ് അക്രമം നടത്തിയത്. ബിപിന്‍റെ മൂക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് മൂക്കിന്‍റെ ഉള്‍ഭാഗത്ത് പൊട്ടലുണ്ടായിരുന്നു. കഴുത്തിനും തലക്കും, നെഞ്ചിലും അടിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ബിപിന്‍ ലാലിന്‍റെ പരാതിയെ തുടർന്ന് അത്തോളി പൊലീസ് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റിലായ രണ്ട് പേരുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് അത്തോളി പൊലീസ് പറഞ്ഞു.
Also read: ഹോണടിച്ചിട്ടും സൈഡ് നല്‍കിയില്ല'; കാര്‍ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദനം