കണ്ണൂര്‍: കേരള ബ്ളാസ്‌റ്റേഴ്‌സ് - ഹൈദരാബാദ് എഫ്.സി ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് കളിക്കളത്തിലിറങ്ങിയില്ലെങ്കിലും ടീമിന് വന്‍ പിന്തുണയാണ് താരത്തിന്‍റെ നാട്ടുകാര്‍ നല്‍കിയത്. സഹൽ കളിച്ചുവളർന്ന കവ്വായി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ബിഗ് സ്ക്രീനിന് മുന്‍പില്‍ സുഹൃത്തുക്കളും നാട്ടുകാരും ആവേശത്തോടെയാണ് തടിച്ചു കൂടിയത്. ഞായറാഴ്‌ച രാവിലെ മുതൽ തന്നെ നാട്ടുകാർ ഗ്രൗണ്ടില്‍ ഒരുക്കം തുടങ്ങിയിരുന്നു.
സഹൽ ക്യാപ്റ്റനായി കളിച്ചിരുന്ന ഗ്രേറ്റ് കവ്വായി ക്ളബ്ബാണ് സ്ക്രീൻ ഒരുക്കിയത്. താരം കളിക്കളത്തില്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാർ നിരാശ പങ്കുവയ്‌ക്കുകയുണ്ടായി. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് പിന്തുണയര്‍പ്പിച്ച് ഗ്രൗണ്ടിൽ ബാൻഡ് മേളം സംഘടിപ്പിച്ചു. ഇതോടെ ഗ്രൗണ്ടിലേക്ക് പ്രദേശവാസികള്‍ ഒഴുകിയെത്തി.
കൊച്ചു കുട്ടികളടക്കം കവ്വായി ദ്വീപിലെത്തിയിരുന്നു. ആവേശവും ആർപ്പുവിളിയും ആകാംക്ഷയുമായി സ്ക്രീനിൽ കണ്ണും കാതുംകൂർപ്പിച്ചാണ് ആരാധകര്‍ ഗ്രൗണ്ടില്‍ നിലയുറപ്പിച്ചത്. പെനാല്‍റ്റിയില്‍ ടീം പരാജയപ്പെട്ടതോടെ വന്‍ നിരാശയിലായ ആരാധകര്‍ ഭാവിയില്‍ 'കപ്പടിച്ച് കലിപ്പടക്കു'മെന്ന പ്രതീക്ഷ പങ്കുവച്ചു.