ഇടുക്കി : കുടിയിറക്ക് ഭീഷണിയും വന്യമൃഗശല്യവും രൂക്ഷമായ ചിന്നക്കനാല്‍ 301 കോളനിയില്‍ ഇനി സമ്പദ് സമൃദ്ധിയുടെ പച്ചക്കറി തോട്ടം കാണാം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മേഖലയില്‍ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കോളനിയിലെ ആദിവാസികള്‍. ഇതിനായി തരിശായി കിടന്ന 20 ഏക്കര്‍ സ്ഥലമാണ് കൃഷിവകുപ്പിന്‍റെ സഹായത്തോടെ കൃഷിയോഗ്യമാക്കി മാറ്റുന്നത്.
'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമാണ് കൃഷിയാരംഭിക്കുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കോളനിയെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് ഉത്പാദനത്തിന് ആദിവാസികള്‍ ഒരുങ്ങുന്നത്. ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് പ്രധാനമായും വിളകളായി തെരഞ്ഞെടുത്തിട്ടുള്ളത്.
also read: ഇറാൻ മുതല്‍ നാടന്‍ വരെ: തണ്ണിമത്തന്‍ കൃഷിയില്‍ നൂറുമേനിയുമായി പുൽപ്പറമ്പ്
അനുകൂല കാലാവസ്ഥയില്‍ വിത്ത് ഇറക്കുവാനാണ് കര്‍ഷകരുടെ തീരുമാനം. എല്ലക്കല്‍ ഇനത്തില്‍പ്പെട്ട ഇഞ്ചിയാണ് കൃഷിക്കായുപയോഗിക്കുന്നത്. മേഖലയില്‍ പദ്ധതിയുടെ ഭാഗമായി കൃഷി ഭൂമിയൊരുക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനായി കാടുകള്‍ വെട്ടി തെളിക്കുകയാണ് ആദിവാസി കുടുംബങ്ങള്‍. കർഷകർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുനൽകുമെന്ന് സ്ഥലം സന്ദർശിച്ച ദേവികുളം കൃഷി വകുപ്പ് അസി.ഡയറക്‌ടർ പ്രമോദ് മാധവൻ പറഞ്ഞു.