ഇടുക്കി: മൂന്നാർ സൈലന്റ് വാലി എസ്‌റ്റേറ്റിലെ റേഷൻ കടയ്ക്ക് നേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ സൈലന്‍റ് വാലി റേഷൻ കടയ്ക്ക് സമീപം എത്തി ആക്രമണം നടത്തിയത്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ റേഷൻ കടയ്ക്ക് ചുറ്റും ട്രഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രെഞ്ചിൽ ഇറങ്ങി നിന്നാണ് റേഷൻകടയുടെ പുറകുവശത്തെ മേൽക്കൂര പടയപ്പ തകർത്തത്.
തുടർന്ന് ട്രെഞ്ചിലൂടെ നടന്ന് റേഷൻ കടയുടെ മുൻവശം തകർക്കാൻ ശ്രമിക്കവേയാണ് തൊഴിലാളികൾ ബഹളം ഉണ്ടാക്കി പടയപ്പയെ പിന്തിരിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി മേഖലയിൽ പടയപ്പയുടെ സാന്നിധ്യമുണ്ടെന്നും ആളുകൾക്ക് നേരെ ആക്രമണം ഇല്ലെങ്കിലും കാർഷിക വിളകളും റേഷൻ കടയും നശിപ്പിക്കുന്നത് ആശങ്കയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
രാത്രി- പകൽ ഭേദമില്ലാതെ മേഖലയിൽ ഇറങ്ങുന്ന പടയപ്പയെ കണ്ട് ആളുകൾ ഭയന്ന് ഓടുന്നത് അപകടങ്ങൾക്ക് വഴി തെളിക്കുമെന്നും വനം വകുപ്പ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തി പടയപ്പയെ കാടുകയറ്റാനുള്ള നടപടി സ്വീകരിക്കണം എന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
കെണിയിൽ കുടുങ്ങുമോ പുലി?: അതേസമയം വണ്ടിപ്പെരിയാറിലെ മൂങ്കലാറിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ കെണിയൊരുക്കി വനംവകുപ്പ്. മൂങ്കലാറിൽ നിന്നും ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പല തവണ തോട്ടം തൊഴിലാളികൾ നേരിട്ട് കണ്ടിരുന്നു.
പുലിയുടെ സാന്നിധ്യം മൂലം തോട്ടങ്ങളിൽ ജോലിയ്‌ക്ക് പോകാൻ പോലും തൊഴിലാളികൾ ഭയപ്പെട്ടിരുന്നു. പല തവണ പുലിയുടെ സാന്നിധ്യം അറിയിച്ചെങ്കിലും മേഖലയിൽ സന്ദർശനം നടത്തിയതല്ലാതെ വനം വകുപ്പ് തുടർ നടപടികൾ സ്വികരിച്ചിരുന്നില്ല. തുടർന്ന് ജനരോക്ഷം ശക്തമായത്തോടെയാണ് മേഖലയിൽ കാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. തുടർന്നാണ് നിലവിൽ കൂട് സ്ഥാപിച്ചിരിക്കുന്നത്.