ETV Bharat / state

അരിക്കൊമ്പന്‍റെ കമ്പത്തെ പരാക്രമം : ബൈക്കിൽ നിന്ന് ആന തട്ടിയിട്ടയാൾ മരിച്ചു

author img

By

Published : May 30, 2023, 10:46 AM IST

Updated : May 30, 2023, 12:47 PM IST

കമ്പം സ്വദേശി പാൽരാജാണ് മരിച്ചത്. അരിക്കൊമ്പൻ ബൈക്കിൽ നിന്ന് തട്ടിയിട്ടതിനെ തുടർന്ന് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

Arikkomban attack in cumbum  arikomban attack  arikomban attack man dies  അരിക്കൊമ്പൻ  അരിക്കൊമ്പന്‍റെ കമ്പത്തെ പരാക്രമം  അരിക്കൊമ്പന്‍റെ ആക്രമണം  അരിക്കൊമ്പൻ ആക്രമണം കമ്പം  അരിക്കൊമ്പന്‍റെ ആക്രമണം മരണം  തേനി മെഡിക്കൽ കോളജ്  അരിക്കൊമ്പൻ കമ്പം
അരിക്കൊമ്പൻ

ഇടുക്കി : കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ബൈക്കിൽ നിന്ന് തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജാണ് (57) മരിച്ചത്. ശനിയാഴ്‌ച കമ്പത്ത് അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്‍റെ ബൈക്കിൽ തട്ടിയത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു. ബൈക്ക് മറിഞ്ഞുവീണ പാൽരാജിന്‍റെ തലയ്ക്കും‌ വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.

ആയിരക്കണക്കിനാളുകൾ താമസിക്കുന്ന മുനിസിപ്പാലിറ്റിയായ കമ്പം മേഖലയിലാണ് അരിക്കൊമ്പൻ ഇറങ്ങിയത്. പ്രധാന വാണിജ്യ കേന്ദ്രം കൂടിയായ കമ്പത്ത് ആന എത്തിയത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിച്ചത്. കമ്പം ടൗണിലിറങ്ങിയ ആന അഞ്ച് വാഹനങ്ങളും തകർത്തു. ഇവിടെ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. ആകാശത്തേക്ക് വെടിവച്ച് ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ വിരണ്ടോടുകയാണ് ഉണ്ടായത്. ഇത് ആശങ്ക വർധിപ്പിച്ചു.

നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനം വകുപ്പ് : കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതർ മയക്കുവെടിവയ്ക്കു‌മെന്ന് അറിയിച്ചിരുന്നു. തുടർന്ന് ഞായറാഴ്‌ച മയക്കുവെടി വയ്ക്കാ‌നുള്ള ദൗത്യത്തിലായിരുന്നു വനം വകുപ്പ് സംഘം. ഇതിനായി മൂന്ന് കുങ്കിയാനകളെയടക്കം കമ്പത്ത് എത്തിച്ചു. എന്നാൽ, അരിക്കൊമ്പൻ അപ്പോഴേക്കും വനത്തിനുള്ളിലേക്ക് പോയിരുന്നു. ഇതോടെ ജനവാസ മേഖലയിലേക്ക് ഇനി അരിക്കൊമ്പൻ ഇറങ്ങിയാൽ മാത്രമേ മയക്കുവെടി വയ്‌ക്കൂ എന്ന് വനം വകുപ്പ് അറിയിച്ചു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്‌നാട് താഴ്വരയിലേക്ക് മാറ്റാനായിരുന്നു തമിഴ്‌നാട് വനം വകുപ്പിന്‍റെ നീക്കം.

ശ്രീവില്ലി പുത്തൂർ - മേഘമലെൈ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററിനാണ് ദൗത്യത്തിന്‍റെ ചുമതല ഉണ്ടായിരുന്നത്. മൂന്ന് കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്‌ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ദൗത്യ സംഘത്തിൽ ഉൾപ്പെടുന്നു. അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കുന്നതിനോടനുബന്ധിച്ച് കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Also read : അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലക്കടുത്ത്; ആനയെ തുരത്താൻ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ചു

ഡ്രോണ്‍ പറത്തിയ യൂട്യൂബര്‍ അറസ്‌റ്റില്‍ : കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണ്‍ പറത്തിയ യൂട്യൂബര്‍ അറസ്‌റ്റിലായിരുന്നു. തേനി ജില്ലയിലെ ചിന്നമന്നൂര്‍ സ്വദേശിയായ ഹരിയെയാണ് പൊലീസ് പിടികൂടിയത്. ഡ്രോണ്‍ പറത്തിയത് അരിക്കൊമ്പനെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് നടപടി.

പുളിമരത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പന്‍, യൂട്യൂബര്‍ ഡ്രോണ്‍ പറത്തിയതിനെ തുടര്‍ന്ന് തോട്ടത്തില്‍ നിന്ന് പുറത്തിറങ്ങി. ഇതോടെ പുളിമരത്തോട്ടത്തില്‍ വച്ച് മയക്കുവെടി വയ്‌ക്കാമെന്ന വനം വകുപ്പിന്‍റെ പദ്ധതി നടപ്പിലായില്ല.ഇടുക്കിയിലെ വിവിധ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയിരുന്ന അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ വന്യ ജീവി സങ്കേതത്തിൽ തുറന്നുവിട്ടത്.

Also read : അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത്; ജനവാസ മേഖലയിലേക്ക് എത്തിയാൽ മയക്കുവെടി വയ്‌ക്കും, നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്

പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയ അരിക്കൊമ്പന്‍ പിന്നീട് കമ്പം ടൗണിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിന് മുൻപ് മെയ് 26ന് പുലർച്ചെ ഒരു മണിയോടുകൂടി അരിക്കൊമ്പൻ കുമളി ജനവാസ മേഖലയ്ക്ക‌ടുത്ത് എത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് ആകാശത്തേക്ക് വെടിവച്ച് ആനയെ കാടുകയറ്റി. ഇതിന് പിന്നാലെയാണ് കമ്പം ടൗണിലിറങ്ങിയത്. കമ്പം ടൗണിലെ റോഡിലൂടെ വിഹരിക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

Last Updated : May 30, 2023, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.