ETV Bharat / state

ഒന്നാം പ്രതി പിടിയില്‍, അധ്യാപകന്‍റെ കൈ വെട്ടിയ കേസ് വിചാരണ മൂന്നാം ഘട്ടത്തിലേക്ക്

author img

By ETV Bharat Kerala Team

Published : Jan 10, 2024, 2:29 PM IST

Thodupuzha hand chopping case: തൊടുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിന്‍റെ വിചാരണ മൂന്നാം ഘട്ടത്തിലേക്ക്. ഒന്നാം പ്രതി അറസ്റ്റിലായതോടെയാണ് കേസ് അടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വിചാരണ പൂർത്തിയാക്കിയ ശേഷം ഒന്നാം പ്രതിക്ക് ശിക്ഷ വിധിക്കും.

Hand chopping case  Thodupuzha arrest  തൊടുപുഴ കൈവെട്ട് കേസ്  കൈ വെട്ടിയ കേസ് അറസ്റ്റ്
Thodupuzha professor's hand chopping case trial moved to third stage

എറണാകുളം: ദേശീയ ശ്രദ്ധയാകർഷിച്ച തൊടുപുഴയിലെ അധ്യാപകന്‍റെ കൈവെട്ട് കേസില്‍ (Thodupuzha hand chopping case ) പിടികിട്ടാപുള്ളിയായ ഒന്നാം പ്രതി സവാദ് പിടിയിലായതോടെ മൂന്നാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമാകും. രാജ്യത്ത് തന്നെ അത്യപൂർവ്വമായ കേസിൽ വിചാരണ നടപടികളിലും അപൂർവത പ്രതിഫലിക്കുകകയാണ്. പ്രമാദമായ കേസിൽ യുഎപിഎ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി ഒന്നാം പ്രതിയൊഴികെയുള്ള കുറ്റാരോപിതർക്ക് രണ്ട് ഘട്ടങ്ങളിലായി കലൂരിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.

പ്രതികളായ പത്തൊമ്പത് പേരെ ശിക്ഷിക്കുകയും ചെയ്‌തിരുന്നു. ഒന്നാം പ്രതി സവാദിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസും, പാരിതോഷികവും പ്രഖ്യാപിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തിനകത്തും പുറത്തും വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതി കാണാമറയത്തായിരുന്നു.

പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: ഏറ്റവും ഒടുവിൽ എൻഐഎക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് സവാദ് മട്ടന്നൂരിൽ നിന്നും പിടിയിലായത് (Thodupuzha hand chopping case first accused arrested). മട്ടന്നൂരിലെ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്ന പ്രതി സവാദ്. ചൊവ്വാഴ്‌ച അർധരാത്രിയായിരുന്നു എൻഐഎ (NIA) സംഘം പ്രതി കഴിയുകയായിരുന്ന വാടക വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

എറണാകുളം അശമന്നൂർ സ്വദേശിയായ സവാദിന് മട്ടന്നൂരിൽ ഒളിവിൽ കഴിയാൻ പ്രാദേശിക സഹായം ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചിയിലെത്തിച്ച പ്രതിയെ പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി എൻഐഎ കസ്റ്റഡിയിൽ വാങ്ങും.

സംഭവം ഇങ്ങനെ: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് 2010 ജൂലായ് 4 ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രൊഫ ടിജെ ജോസഫിനെ തടഞ്ഞു നിർത്തി പ്രതികൾ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിനു മുമ്പും പ്രതികൾ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

ഇതേ തുടർന്ന് പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടപ്പിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും, പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ കാരണങ്ങളിലേക്ക് നയിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്.

കേസിന്‍റെ ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു. പ്രതികളിൽ ആദ്യഘട്ടത്തിൽ പിടിയിലായവർക്ക് കുറ്റപത്രം നൽകിയായിരുന്നു ആദ്യ ഘട്ട വിചാരണ പൂർത്തിയാക്കിയത്. പിന്നീട് പല സമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്.

കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെ പതിനൊന്നു പ്രതികളിൽ ആറു പ്രതികളുടെ ശിക്ഷയാണ് വിധിച്ചത്. മൂന്നാം ഘട്ടത്തിലാണ് അനുബന്ധ കുറ്റപത്രം എൻഐഎ സമർപ്പിക്കുക. പ്രതിയെ ഒളിവിൽ കഴിയാൻ ശ്രമിച്ച കൂടുതൽ പേർ ഈ കേസിൽ പ്രതികളാകാനും സാധ്യതയുണ്ട്. ഇതിനു ശേഷമായിരിക്കും വിചാരണ പൂർത്തിയാക്കി ഒന്നാം പ്രതിക്ക് കോടതി ശിക്ഷ വിധിക്കുക.

Also read: അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരില്‍ പിടിയില്‍, അറസ്റ്റ് 13 വർഷങ്ങൾക്ക് ശേഷം

ഇതോടെയാണ് തൊടുപുഴ കൈ വെട്ട് കേസ് പൂർത്തിയാവുക. രണ്ടു തവണയും പ്രതികളെ ശിക്ഷിച്ച വേളയിൽ പ്രതികരിച്ച അതേ രീതിയിലായായിരുന്നു ടിജെ ജോസഫ് ഒന്നാം പ്രതിയുടെ അറസ്റ്റിനെ കുറിച്ചും പ്രതികരിച്ചത്. വ്യക്തിപരമായി തനിക്ക് ഇതിൽ പ്രത്യേക താത്‌പര്യമില്ല. അന്വേഷണ സംഘത്തിന് അവരുടെ ബാധ്യത പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും പ്രതിയുടെ മുഖം മായാതെ മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതികൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനവും ടിജെ ജോസഫ് ഉന്നയിച്ചു.

Also read: 'കൗതുകം ശമിച്ചു എന്നല്ലാതെ വികാരഭേദമില്ല, പ്രതികളുടെ ശിക്ഷ തന്നെ ബാധിക്കുന്ന കാര്യമല്ല' ; വിധിയില്‍ പ്രതികരിച്ച് ടി.ജെ ജോസഫ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.