ETV Bharat / state

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് വി ശിവന്‍കുട്ടി

author img

By

Published : Aug 20, 2022, 3:30 PM IST

Education minister  v sivankutty  GENDER NEUTRAL UNIFORM  MIXED SCHOOL  ERNAKULAM  ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോം  വി ശിവന്‍കുട്ടി  വിദ്യാഭ്യാസമന്ത്രി  ആകാശ മിഠായി  എറണാകുളം  ഏലൂർ  കേരളം വിദ്യാഭ്യാസം  പൊതുവിദ്യാലയം  m k muneer  education kerala
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് വി ശിവന്‍കുട്ടി

ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോമിന്‍റെ കാര്യത്തിൽ സ്‌കൂളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തിൽ സര്‍ക്കാര്‍ യാതൊരു നിര്‍ബന്ധവും ചെലുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം: ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞ ദിവസം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ മുനീർ ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി വന്നത്.

ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണ്. കേരള സമൂഹം ഇതൊന്നും അംഗീകരിക്കില്ല. ഇവർ പറയുന്നത് ലീഗിന്‍റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രൽ യൂണിഫോമിന്‍റെ കാര്യത്തിലും മിക്‌സഡ് സ്‌കൂളുകളുടെ കാര്യത്തിലും സര്‍ക്കാര്‍ ഒരു നിര്‍ബന്ധവും ചെലുത്തുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തിൽ സ്‌കൂളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാം. എന്നാൽ പിടിഎയുടേയും തദ്ദേശഭരണ സ്ഥാപനത്തിന്‍റെയും അനുവാദം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം ഏലൂരിൽ പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങായ 'ആകാശ മിഠായി' ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം വിദ്യാഭ്യാസപരമായി വലിയൊരു വിപ്ലവത്തിലൂടെയാണ് കടന്നു പോകുന്നത്.

പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറിയതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് കടന്നുവരുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് മികച്ച നിലവാരത്തിലേക്ക് വിദ്യാലയങ്ങള്‍ ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക നിലവാരം കൂടുതല്‍ ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ലിംഗ തുല്യത, ലിംഗ നീതി, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തി പാഠപുസ്‌തകങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടും. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ശാസ്‌ത്രീയ ചിന്തയ്‌ക്കും പ്രാധാന്യം നല്‍കും.

രണ്ടു വര്‍ഷത്തിനുള്ളില്‍ കരിക്കുലം പരിഷ്‌ക്കരിക്കും. നൈപുണ്യ വികസനം ലക്ഷ്യമിട്ട് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് മുഖേന കളമശേരി നിയോജക മണ്ഡലത്തില്‍ കൗശല്‍ കേന്ദ്രം ആരംഭിക്കും. ആധുനിക നൈപുണ്യ കോഴ്‌സുകളിലൂടെ പുതിയ കോഴ്‌സുകളും സാധ്യതകളും മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കും.

കേരളത്തില്‍ എംഎല്‍എ മുന്‍കൈ എടുത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്ന ആദ്യ മണ്ഡലമാണ് കളമശേരി. മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ വിവിധ മേഖലകളെ ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന 'ഒപ്പം" പദ്ധതിയെ ശിവന്‍കുട്ടി അഭിനന്ദിച്ചു.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ആകാശ മിഠായി. കളമശേരി, ഏലൂര്‍ നഗരസഭകളിലേയും ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, കുന്നുകര പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ 418 വിദ്യാര്‍ഥികള്‍, പ്ലസ്‌ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ 360 വിദ്യാര്‍ഥികള്‍, നൂറു ശതമാനം വിജയം നേടിയ 19 സ്‌കൂളുകള്‍, വിവിധ പരീക്ഷകളില്‍ ഉന്നത വിജയവും ഡോക്‌ടറേറ്റ് നേടിയ ഒമ്പത് പേരെയും ചടങ്ങില്‍ ആദരിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സമരക്കാരുമായുള്ള ചർച്ച സർക്കാർ പോസിറ്റീവായാണ് കാണുന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയോടെ സമരം തീരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.