ETV Bharat / state

Brahmapuram | ബ്രഹ്മപുരത്ത് 'പട്ടാളപ്പുഴു' ഇറങ്ങും; അനുമതി നൽകി കോർപ്പറേഷൻ കൗൺസിൽ

author img

By

Published : Aug 17, 2023, 9:51 AM IST

kochi corporation  kochi corporation black soldier flies  black soldier flies  black soldier flies kochi corporation  black soldier flies in Brahmapuram waste plant  black soldier flies in Brahmapuram  കൊച്ചിയിലെ മാലിന്യം സംസ്‌കരണം  കൊച്ചി മാലിന്യ സംസ്‌കരണം ബ്രഹ്‌മപുരം  പട്ടാളപ്പുഴുക്കൾ  ബ്രഹ്മപുരം  ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്‍റ്  ബ്രഹ്മപുരം പട്ടാളപ്പുഴുക്കൾ  ബ്രഹ്മപുരം മാലിന്യ സംസ്‌കരണം പട്ടാളപ്പുഴുക്കൾ  പട്ടാളപ്പുഴു മാലിന്യ സംസ്ക്കരണം  പട്ടാളപ്പുഴുക്കൾ എന്നാലെന്ത്  പട്ടാളപ്പുഴു
Brahmapuram

ഇണ ചേർന്നാൽ ആൺ ഈച്ചകളും മുട്ടയിടുന്നതോടെ പെണ്ണീച്ചകളും ചാകും. മാലിന്യ സംസ്‌കണത്തിനായി പട്ടാളപ്പുഴുക്കളെ എത്തിക്കുന്നത് താത്കാലിക സംവിധാനമെന്ന് നിലയിൽ. പദ്ധതി നടപ്പിലാക്കുന്നത് സാവകാശം പരീക്ഷണാടിസ്ഥാനത്തിൽ മതിയെന്ന് പ്രതിപക്ഷം.

എറണാകുളം : കൊച്ചിയിലെ മാലിന്യം സംസ്‌കരിക്കുന്നതിന് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിൽ പട്ടാളപ്പുഴുക്കളെത്തും. രണ്ട് കമ്പനികളുമായി സഹകരിച്ച് പട്ടാളപ്പുഴു മാലിന്യ സംസ്‌കരണത്തിന് കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകി. ജൈവ മാലിന്യ സംസ്‌കരണത്തിനായി വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ പരീക്ഷിച്ച് വിജയിച്ച ഈ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.

അതേസമയം, ഈ പദ്ധതി നടപ്പിലാക്കുന്നത് സാവകാശം മതിയെന്നും, ആദ്യ ഘട്ടത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ മതിയെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് കൗൺസിലർമാർക്ക് പോലും ധാരണയില്ലന്നും ഏതെങ്കിലും തരത്തിൽ പ്രതികൂല സാഹചര്യമുണ്ടായാൽ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും അവർ ചോദിച്ചു. ഇതോടെ പദ്ധതിക്ക് കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക് പോരിനും കൗൺസിൽ വേദിയായി. ഒരേ തുകയ്ക്ക് പദ്ധതി നടപ്പിലാക്കാൻ രണ്ട് കമ്പനികള്‍ക്കും കരാര്‍ നല്‍കാനുള്ള തീരുമാനത്തിനെതിരെയും പ്രതിപക്ഷ അംഗങ്ങൾ വിമർശനമുന്നയിച്ചു.

ഏതെങ്കിലും ഒരു കമ്പനിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കരാര്‍ നല്‍കി വിജയകരമായാല്‍ മാത്രം അടുത്ത കമ്പനിക്കും നല്‍കിയാല്‍ മതിയെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മേയര്‍ തള്ളി. തുടര്‍ന്ന് ഇരു കമ്പനികള്‍ക്കും നിശ്ചിത അളവ് മാലിന്യം സംസ്‌കരിക്കാനുള്ള കരാര്‍ നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പദ്ധതിക്കായി ക്ഷണിച്ച ടെണ്ടറില്‍ അഞ്ച് കമ്പനികളാണ് താല്‍പര്യപത്രം നല്‍കിയത്.

ഇതില്‍ സിഗ്മ ഗ്ലോബല്‍ എന്‍വിയോ സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം കിലോയ്ക്ക് 2.525 രൂപയ്ക്കും ഫാബ്‌കോ ഫുഡ് വേസ്റ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനം 3.4 രൂപയ്ക്കും താല്‍പര്യപത്രം നല്‍കി. തുടര്‍ന്നുള്ള ചർച്ചയിൽ ഇരു കമ്പനികളും 2.498 രൂപ സമ്മതിച്ചു. ഇതില്‍ ഒരു കമ്പനിക്ക് മാത്രം കരാര്‍ നല്‍കിയാല്‍ രണ്ടാമത്തെ കമ്പനി നിയമ നടപടിക്ക് നീങ്ങിയേക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി കെ അഷറഫ് വാദിച്ചു.

ഇതേ തുടര്‍ന്നാണ് രണ്ട് കമ്പനികള്‍ക്കും കരാര്‍ നല്‍കാനുള്ള തീരുമാനം മേയര്‍ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും കരാര്‍ നല്‍കുന്നത്. 100 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള കരാറാണ് ക്ഷണിച്ചതെങ്കിലും കുറ്റമറ്റ നിലയില്‍ പദ്ധതി നടപ്പാക്കാന്‍ ആദ്യം ചെറിയ അളവിൽ മാലിന്യം സംസ്‌കരിക്കുന്ന നിലയില്‍ കരാര്‍ വ്യവസ്ഥയിൽ മാറ്റം വരുത്തും. പ്രതിപക്ഷ അംഗങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകൾ കൂടി പരിഗണിച്ചായിരുന്നു ഇത്തരമൊരു മാറ്റത്തിന് തീരുമാനിച്ചത്.

എന്നാല്‍, ആദ്യഘട്ടത്തിൽ പട്ടാളപ്പുഴുക്കള ഉപയോഗിച്ച് എത്രത്തോളം ജൈവ മാലിന്യം സംസ്‌കരിക്കണമെന്ന കാര്യത്തില്‍ കൗണ്‍സിലില്‍ തീരുമാനമെടുത്തില്ല. ഇന്ത്യയിലും വിദേശത്തുമുള്ള ഇത്തരത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്‍റിൽ നിന്നും വ്യത്യസ്‌തമായി പൂർണമായും കവർ ചെയ്‌തായിരിക്കും ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റുകൾ സ്ഥാപിക്കുക. പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനുള്‍പ്പടെ നാല് ഏക്കര്‍ വീതം എട്ട് ഏക്കര്‍ സ്ഥലം ഇരുകമ്പനികള്‍ക്കുമായി വിട്ടു നല്‍കും.

അതേസമയം, പ്ലാന്‍റ് നിര്‍മാണ ചെലവുകള്‍ കരാര്‍ കമ്പനികള്‍ വഹിക്കും. സംസ്‌കരിക്കുന്ന മാലിന്യത്തിനനുസരിച്ച് തുക കൈമാറുന്ന നിലയിലാകും വ്യവസ്ഥയില്‍ മാറ്റം വരുത്തുകയെന്നും മേയര്‍ പറഞ്ഞു. ദിവസേന 100 ടണ്‍ മാലിന്യമാണ് നഗരത്തില്‍ നിന്നും ബ്രഹ്മപുരത്ത് എത്തുന്നത്. ദിവസേന നൂറ് ടണ്‍ മാലിന്യം സംസ്‌കരിച്ചാല്‍ 2,49,800 രൂപ കോര്‍പറേഷനില്‍ നിന്ന് കരാര്‍ കമ്പനിക്ക് ലഭിക്കും. ഈറോഡ്, പാലക്കാട് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് പട്ടാളപ്പുഴുവിനെ (ബ്ലാക് സോള്‍ജിയര്‍ ഫ്‌ളൈ ലാര്‍വ) ഉപയോഗിച്ചുള്ള കമ്പോസ്റ്റിംഗ്.

പട്ടാളപ്പുഴുക്കൾ : ബ്രഹ്മപുരത്ത് ബിപിസിഎല്ലിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ബയോ സിഎന്‍ജി പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നത് വരെ താല്‍കാലിക സംവിധാനം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവമാലിന്യത്തിൽ പട്ടാളപ്പുഴുക്കളുടെ മുട്ടകൾ നിക്ഷേപിച്ച് വിരിയിച്ച് ലാർവകളാക്കി മാറ്റുന്ന രീതിയാണ് മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കുന്നത്. ലാർവകൾ വലിയ തോതിൽ ജൈവമാലിന്യം അകത്താക്കും. ഈ ലാർവകൾ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റാൻ കഴിയും.

ലാർവകൾ ഈച്ചയായി മാറി മുട്ടയിട്ട് പെരുകും. എന്നാൽ ഇവ ആഹാരത്തിൽ വന്നിരിക്കുകയോ സാംക്രമിക രോഗങ്ങൾ പരത്തുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകില്ല. ഇണ ചേർന്നാൽ അപ്പോൾ തന്നെ ആണീച്ച ചത്തുവീഴും. മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാവും. ഈച്ചയായി അഞ്ച് ദിവസം മാത്രം ജീവിക്കുന്നതാണ് പട്ടാളപ്പുഴുക്കളുടെ ജീവിതം. മാലിന്യ സംസ്‌കരണത്തിനായുള്ള ഏറ്റവും നല്ല ജൈവ മാതൃക കൂടിയാണ് പട്ടാളപ്പുഴു മാലിന്യ സംസ്‌കരണം. ഈ പദ്ധതി വിജയകരമായാൽ കൊച്ചിയിലെ ജൈവ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകും.

Also read : Brahmapuram | പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്‍റ്: കോർപ്പറേഷൻ കൗണ്‍സിൽ വേഗത്തില്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.