എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഫെബ്രുവരി പതിനാല് വരെയാണ് കൊച്ചിയിലെ എൻ.ഐ.എ കോടതി പ്രതികളെ റിമാന്റ് ചെയ്തത്. പ്രതികളെ അതീവ സുരക്ഷയിൽ ജയിലിൽ പാർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. ഇതനുസരിച്ച് ഇരുവരെയും തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. രണ്ടാം പ്രതിയുടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിവരുന്ന ദന്തചികിത്സ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയാൽ മതിയെന്നും കോടതി പറഞ്ഞു.
അലൻ ശുഹൈബ്, താഹാ ഫസൽ എന്നിവരെ കസ്റ്റഡിയിൽ വിടണമെന്ന എൻ.ഐ.എയുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്. അതേസമയം തങ്ങൾ മാവോയിസ്റ്റുകളല്ല സി.പി.എം പ്രവർത്തകരാണന്ന് അലനും താഹയും പറഞ്ഞു. കോടതിയിൽ നിന്നും മടങ്ങുമ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം. തങ്ങൾ മവോയിസ്റ്റുകളെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് ഹാജരാക്കണം. കഴിഞ്ഞ ഇലക്ഷനിൽ ബൂത്ത് ഏജന്റ് വരെയായിരുന്നു. സി.പി.എമ്മിനു വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്നവരാണ് തങ്ങൾ. ആരെയെങ്കിലും കൊല്ലുകയോ ബോംബ് വെക്കുകയോ ചെയ്തുവെന്ന് മുഖ്യമന്ത്രി തെളിയിക്കട്ടെയെന്നും അലനും താഹയും പറഞ്ഞു.
കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് പ്രതികൾക്കെതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതേ തുടർന്ന് എൻ.ഐ.എ കേസ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. യു.എ.പി.എ ചുമത്തുന്ന കേസുകളിൽ ആവശ്യമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് ഏറ്റെടുക്കാമെന്ന വകുപ്പ് പ്രകാരമാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ് നിയമ വിദ്യാർഥിയും ഒളവണ്ണയിലെ താഹാ ഫസൽ ജേർണലിസം വിദ്യാർഥിയുമാണ്. ഇവരിൽ നിന്നും മാവോയിസ്റ്റ് ലഘുലേഘകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. സി.പി.എം പ്രവർത്തകരായ പ്രതികളെ പാർട്ടി പുറത്താക്കുകയും മുഖ്യമന്ത്രി തന്നെ പ്രതികൾക്കെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു.