ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ് ആലപ്പുഴയില്‍ പറഞ്ഞു. മുഖ്യമന്ത്രി സത്യസന്ധത തെളിയിക്കണം. അദ്ദേഹത്തിന്‍റെ വിദേശ യാത്രകള്‍ സംശയ നിഴലിലാണെന്നും ആഭ്യന്തര വകുപ്പിലും പൊലീസിലും ഷാജ് കിരണിന്‍റെ പങ്കെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മിക ബോധം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണം. മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ പേടിക്കേണ്ടതില്ലെന്ന് പറയുന്ന മുഖ്യമന്ത്രി സ്വപ്നയെ ഭീഷണിപ്പെടുത്താന്‍ ഇടനിലക്കാരെ നിയോഗിച്ചതോടെ മടിയില്‍ കനമുണ്ടെന്ന് മനസിലായിയെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല സിപിഎമ്മിനും അത് തിരിച്ചടിയായെന്ന് കൃഷ്ണദാസ് ആരോപിച്ചു.
ബിലിവേഴ്‌സ് ചര്‍ച്ച് മുഖേന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് കോടികള്‍ കടത്തിയെന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും അതിനെ സംബന്ധിച്ചും കാര്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കും. 13ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കുമെന്നും കൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു.