ലോകകപ്പ് മത്സരത്തിനിടെ പലസ്‌തീൻ അനുകൂലി ഗ്രൗണ്ടിൽ; യുവാവ് അറസ്റ്റിൽ

ലോകകപ്പ് മത്സരത്തിനിടെ പലസ്‌തീൻ അനുകൂലി ഗ്രൗണ്ടിൽ; യുവാവ് അറസ്റ്റിൽ
World Cup Final, Palestine supporter arrested in invades the Field: ഓസ്‌ട്രേലിയൻ പൗരനായ ജോൺസൺ ആണ് 'ഫ്രീ പലസ്‌തീൻ' എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് പലസ്‌തീൻ പതാകയുമായി സുരക്ഷ ലംഘിച്ച് ഗ്രൗണ്ടിലിറങ്ങി വിരാട് കോലിയെ കെട്ടിപ്പിടിക്കുകയുമായിരുന്നു.
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ കളി തടസപ്പെടുത്തിയ പലസ്‌തീൻ അനുകൂലിയെ അറസ്റ്റ് ചെയ്‌തു. ഓസ്‌ട്രേലിയൻ പൗരനായ ജോൺസൺ (24) ആണ് അറസ്റ്റിലായത്. വിരാട് കോലിയുടെ കടുത്ത ആരാധകനാണ് താനെന്നും അതിനാലാണ് സുരക്ഷ മറികടന്ന് ഗ്രൗണ്ടിലിറങ്ങി കോലിയെ കെട്ടിപ്പിടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
'എന്‍റെ പേര് ജോൺസൺ വെൻ. ഞാൻ ഓസ്‌ട്രേലിയയിൽ നിന്നാണ്. താൻ വിരാട് കോഹ്‌ലിയെ കാണാനാണ് ഫീൽഡിൽ പ്രവേശിച്ചത്. താൻ പലസ്‌തീനെ പിന്തുണയ്ക്കുന്നു.' സംഭവത്തെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് യുവാവ് പറഞ്ഞു. പ്രതിക്കെതിരെ 332, 447 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ ചന്ദ്ഖേഡ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.
മത്സരത്തിന്‍റെ 14-ാം ഓവറിലാണ് സംഭവം. ഫ്രീ പലസ്‌തീൻ എന്ന ടീ-ഷർട്ട് ധരിച്ചെത്തി ഇയാൾ മൈതാനത്തിറങ്ങി ഓടിച്ചെന്ന് കോലിയെ കെട്ടിപ്പിടിക്കുകയായിരുന്നു. യുവാവ് ധരിച്ച ടീ ഷർട്ടിന്‍റെ മുൻവശത്ത് സ്റ്റോപ്പ് ബോംബിങ് പലസ്‌തീൻ എന്നും പിന്നിൽ ഫ്രീ പലസ്‌തീൻ എന്നും എഴുതിയിരുന്നു. പലസ്‌തീൻ പതാകയുടെ കളർ തീമുള്ള മാസ്‌കും ധരിച്ചിരുന്നു. യുവാവിനെ മൈതാനത്ത് നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
അതേസമയം, ലോകകപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ കൈവിട്ടത് (India vs Australia Match Result). അഹമ്മദാബാദില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (47) സമ്മാനിച്ച തുടക്കം മുതലെടുക്കാന്‍ മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ടീം നിശ്ചിത ഓവറില്‍ 240 റണ്‍സില്‍ ഓള്‍ഔട്ട് ആയി.
രോഹിത് ശര്‍മയ്‌ക്ക് പുറമെ കെഎല്‍ രാഹുല്‍ (66), വിരാട് കോലി (54) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ ബാറ്റ് കൊണ്ട് തിളങ്ങിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിലെ 43ാം ഓവറിലാണ് ഓസ്‌ട്രേലിയ വിജയലക്ഷ്യമായ 241 റണ്‍സ് മറികടന്നത്.
ആദ്യ പത്തോവറിനുള്ളില്‍ തന്നെ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരെ അവര്‍ക്ക് നഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍, ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്നാണ് ഓസ്‌ട്രേലിയക്ക് അനായാസ ജയമൊരുക്കിയത്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് (137) ജയത്തിന് തൊട്ടരികിലാണ് വീണത്. ലബുഷെയ്‌ന്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു.
