വിവാദ പരമാര്‍ശങ്ങളിലൂടേയും പ്രവൃത്തികളിലൂടെയും ശ്രദ്ധ നേടിയ നടനും രാഷ്ട്രീയ നേതാവുമായ നന്ദമുരി ബാലകൃഷ്‌ണ ഓസ്‌കർ ജേതാവ് എ.ആര്‍ റഹ്മാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
More Read: അനുവാദമില്ലാതെ ഫോട്ടോ പകര്‍ത്തിയ ആരാധകനെ തല്ലി നന്ദമൂരി ബാലകൃഷ്ണ
ഓസ്‌കർ ജേതാവായ എ.ആർ റഹ്മാനെ അറിയില്ലെന്നും, ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന തന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണെന്നുമാണ് തെലുങ്ക് താരം ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തന്‍റെ കുടുംബത്തിന്‍റെ യശസ്സ് ഉയർത്തിപ്പിടിക്കാനായി ബാലകൃഷ്‌ണ നടത്തിയ പരാമർശം ഇതോടെ വലിയ വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്.
ആരാണ് റഹ്‌മാൻ? ഭാരതരത്‌നയൊക്കെ ഒരു പുരസ്‌കാരമാണോ?
'ഈ പുരസ്‌കാരങ്ങള്‍ എല്ലാം എന്‍റെ കാലിന് സമമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് ഇതൊന്നും തുല്യമാകില്ല. എ.ആര്‍ റഹ്‌മാൻ എന്ന് വിളിക്കുന്ന ഒരാള്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരം നേടിയതായി കേട്ടു. റഹ്മാനെന്ന ആൾ ആരാണെന്ന് എനിക്കറിയില്ല.
ഭാരതരത്‌ന പുരസ്‌കാരമൊക്കെ എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഈ അവാർഡുകളെല്ലാം മോശമാണ്, അതെന്‍റെ അച്ഛനോ കുടുംബത്തിനോ പകരമാകുന്നില്ല,' എന്നാണ് നടൻ അഭിപ്രായപ്പെട്ടത്.
ഒരു മാസം കൊണ്ട് പടം ഇറക്കി ഹിറ്റ് അടിക്കുന്നതാണ് എന്‍റെ രീതി
ഹോളിവുഡ് ഇതിഹാസ സംവിധായകന്‍ ജെയിംസ് കാമറൂണിന്‍റെ സിനിമാനിർമാണത്തെ താരതമ്യം ചെയ്തും ബാലകൃഷ്‌ണ പരാമർശം നടത്തി. ജെയിംസ് കാമറൂണിനെ പോലെ വർഷങ്ങളെടുത്ത് സിനിമ നിർമിക്കുന്ന രീതിയല്ല തന്‍റേതെന്നും അതിവേഗം ഷൂട്ടിങ് പൂർത്തിയാക്കുകയാണ് താൻ സ്വീകരിക്കാറുള്ളതെന്നും താരം പറഞ്ഞു.
കുറച്ച് സമയം കൊണ്ട് കൂടുതൽ സിനിമകളും ഹിറ്റുകളും നിർമിക്കുകയാണ് തനിക്കിഷ്ടം. അതാണ് തന്‍റെ പ്രവർത്തന രീതിയെന്നും നന്ദമുരി ബാലകൃഷ്‌ണ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന അഖന്ദയാണ് നടന്‍റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സംവിധായകനോടൊപ്പം മൂന്നാമതായി ഒന്നിക്കുന്ന തെലുങ്ക് ചിത്രം എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.