തൃശൂർ: ആറ് കോടി രൂപ ചെലവില്‍ പത്തര കിലോ തങ്കം ഉപയോഗിച്ച് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ സ്വർണ ധ്വജ പ്രതിഷ്‌ഠയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്‌ന വിധി പ്രകാരമാണ് കൊടിമരം സ്ഥാപിക്കുന്നത്. ഈ മാസം ഏഴിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങളോടെ ധ്വജ പ്രതിഷ്‌ഠ ചടങ്ങ് നടക്കും.
കോന്നിയിൽ നിന്നും ആഘോഷപൂർവം കൊണ്ടു വന്ന തേക്കിൻ തടി ഒരു വർഷത്തിലധികം എണ്ണ തോണിയിലിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മരം തൈലാധിവാസം കഴിഞ്ഞ് പുറത്തെടുത്തത്. ഇതിന് ശേഷം മാന്നാറിൽ നിന്നും നിർമിച്ച ചെമ്പ് പറകളും, വെണ്ടയങ്ങളും, പഞ്ചലോഹ നിർമിതമായ വേതാള വാഹനവും അഷ്ട ദിക്ക് പാലകരെയും ദിക്ക് ഗജങ്ങളെയും എത്തിച്ചാണ് തങ്ക തകിടുകൾ പതിക്കല്‍ ആരംഭിച്ചത്.
ഭക്തർ വഴിപാടായി നൽകിയ സ്വർണവും ഭണ്ഡാരങ്ങളിൽ നിന്ന് ലഭിച്ച സ്വർണവുമാണ് ഇതിനായി ഉപയോഗിച്ചത്. കൂടാതെ രണ്ട് കിലോ തങ്കം പുറമെ നിന്നും വാങ്ങി. 11.34 മീറ്റര്‍ നീളമുള്ള ഒറ്റ തേക്കിൽ ഒരുക്കിയ കൊടിമരത്തിന്‍റെ നിർമാണ ചുമതല ശില്പി എളവള്ളി നന്ദനായിരുന്നു. ശബരിമലയിലെ കൊടിമരത്തിൽ സ്വർണം പൊതിയാൻ നേതൃത്വം നൽകിയ അനന്തൻ ആചാരി തന്നെയാണ് പാറമേക്കാവിലും മേൽനോട്ടം വഹിക്കുന്നത്.
ദേവസ്വം കൊടിമരത്തിന് താഴെയാണ് അഷ്ടലക്ഷ്മി വിഗ്രഹങ്ങൾ സ്ഥാപിക്കുക. ക്ഷേത്രത്തിലെ അചാരപ്രകാരം വേതാള വാഹനം ഏറ്റവും മുകളിലും സ്ഥാപിക്കും. അവസാന മിനുക്ക് പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. കൊടിമരം സമർപ്പിക്കുന്നതോടെ തട്ടികത്തിനാകെ ഐശ്വര്യം വരുമെന്നാണ് വിശ്വാസം.
ALSO READ: ട്വീറ്റിനുള്ള മറുപടികള്‍ അസ്വസ്ഥമാക്കുന്നുണ്ടോ? പുതിയ സംവിധാനവുമായി ട്വിറ്റര്‍