കോട്ടയം: ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ആചാര സംരക്ഷണത്തിനായി ഇപ്പോള്‍ നടത്തുന്ന കപട ശ്രമങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും ധര്‍മ്മ സംരക്ഷണസമിതി കണ്‍വീനറുമായ പ്രയാര്‍ ഗോപാലകൃഷന്‍.
കപട ആക്ടിവിസ്റ്റുകളെ കെട്ടിയിറക്കി ചവിട്ടു നാടകം നടത്തി തിരിച്ചയക്കുന്ന സിപിഎം സമീപനം ശബരിമലയിൽ നടക്കില്ല. തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി കൊച്ചിയിലെത്തിയ വിവരം അറിഞ്ഞില്ലെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നത് മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനും മനപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും തൃപ്‌തിക്കും സംഘത്തിനും എതിരെ കേസ് എടുക്കാതെ തിരിച്ചയച്ചത് സർക്കാരിന്‍റെ മൃദുസമീപനമാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ അടിസ്ഥാന വികസനത്തിനായി 141.81 കോടി രൂപ കിഫ്ബിയില്‍ നിന്നും വകയിരുത്തിയെന്നു പറഞ്ഞ് കൈയ്യടി നേടി ഇപ്പോൾ തുക ചെലവഴിക്കാതെ സർക്കാർ കൈമലർത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.