ETV Bharat / business

ഇന്ത്യൻ യുവാക്കൾ ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം: വീണ്ടും വിവാദ പ്രസ്‌താവനയുമായി നാരായണ മൂർത്തി

author img

By ETV Bharat Kerala Team

Published : Jan 5, 2024, 4:16 PM IST

Controversial statement of Narayana Murthy: ഇന്ത്യൻ യുവാക്കൾ ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന വിവാദ പ്രസ്‌താവനയില്‍ ഉറച്ച് നിന്ന് ഇൻഫോസിസ് സ്ഥാപകൻ. പ്രസ്‌താവനയില്‍ നേരത്തെ വലിയ വിമര്‍ശനം അദ്ദേഹം നേരിട്ടിരുന്നു.

Narayana Murthy  നാരായണ മൂർത്തി  ഇൻഫോസിസ്  Infosys
Narayana Murthy again with a controversial statement on working hours of Indian youth

ഹൈദരാബാദ് : ഇന്ത്യയിലെ യുവാക്കളോട് ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഉപദേശിച്ച് വീണ്ടും വിവാദ പ്രസ്‌താവനയുമായി പ്രമുഖ വ്യവസായിയും ഇൻഫോസിസ് കോ ഫൗണ്ടറുമായ എൻ ആർ നാരായണമൂർത്തി (Controversial statement of Narayana Murthy to Indian youth). രാജ്യത്തെ അഭ്യസ്‌തവിദ്യരായ യുവാക്കൾ കഠിനാധ്വാനം ചെയ്യുന്നവരോട് കടപ്പെട്ടിരിയ്‌ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സിഎൻബിസി ടി വി 18ന് നൽകിയ അഭിമുഖത്തിൽ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ന്യായീകരണം ഇങ്ങനെ: "രാജ്യത്തെ കർഷകരും ഫാക്‌ടറി തൊഴിലാളികളും അടക്കമുള്ളവർ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഇത് ഇന്ത്യയിൽ സാധാരണവുമാണ്. അതിനാൽ തന്നെ സർക്കാറിൽ നിന്നും ലഭിച്ച വലിയ സബ്‌സിഡിയിൽ വിദ്യാഭ്യാസം നേടിയവർ രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ഭാഗ്യമില്ലാത്ത പൗരന്മാരോട് കടപ്പെട്ടിരിക്കുന്നു."

പറയുന്ന കാര്യങ്ങൾ ആദ്യം പ്രാവർത്തികമാക്കാതെ താൻ ഒരിക്കലും ഉപദേശം നൽകിയിട്ടില്ലെന്ന് നാരായണ മൂർത്തി പറഞ്ഞു. ഇൻഫോസിസിൽ രാവിലെ 6 മണിക്ക് ജോലി ആരംഭിച്ച് രാത്രി 9 മണിക്കായിരുന്നു അവസാനിപ്പിക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് മേഖലയിലാണെങ്കിലും, ആരെങ്കിലും തന്നേക്കാൾ മികച്ച രീതിയിൽ തൊഴിലെടുക്കുന്നുണ്ടെങ്കിൽ അവരെ ബഹുമാനിക്കുമെന്ന് നാരായണ മൂർത്തി പറഞ്ഞു.

മുമ്പ് നാരായണ മൂർത്തി നടത്തിയ പ്രസാതാവനയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനിടെയാണ് വീണ്ടും അതേ നിലപാടിലുറച്ച് അദ്ദേഹം രംഗത്തെത്തിയത്. എന്നാൽ ഇത് പറയുമ്പാൾ തനിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഒരുപാട് പാശ്ചാത്യ സുഹൃത്തുക്കളും ഇന്ത്യക്കാരും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും തനിക്ക് പിന്തുണ നൽകിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്‌ട്രോണിക്‌സ് മേഖലയിൽ പോലും താൻ ആറര ദിവസം ജോലി ചെയ്‌തിരുന്നെന്നും ദിവസവും രാവിലെ 6 മണിക്ക് വീട്ടിൽ നിന്നിറങ്ങി 6.20ന് ഓഫിസിൽ എത്തുകയും രാത്രി 8.30 ന് വീട്ടിൽ പോകുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രാജ്യത്തെ യുവാക്കളോട് ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഉപദേശിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി വിവാദത്തിലായത്. ഇതിൽ ഒരുപാട് എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. വളരെ ചെറിയ ജനവിഭാഗം മാത്രം പ്രസ്‌താവനയെ പിന്തുണച്ചപ്പോൾ ഭൂരിപക്ഷവും മാനസികവും ശാരീരികവുമായ ആരോഗ്യ സന്തുലിതാവസ്ഥക്ക് പ്രാധാന്യം നൽകുന്നെന്നും പ്രസ്‌താവനയെ എതിർക്കുന്നെന്നും അറിയിച്ചിരുന്നു.

ഭാര്യ സുധ മൂർത്തിയെ ഇൻഫോസിസിൽ നിന്ന് അകറ്റി നിർത്തിയത് ഏറ്റവും വലിയ തെറ്റാണെന്നും മൂർത്തി വെളിപ്പെടുത്തി. എല്ലാ സഹസ്ഥാപകരേക്കാളും സുധ മൂർത്തി കൂടുതൽ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. നല്ല കോർപ്പറേറ്റ് ഭരണം എന്നാൽ കുടുംബത്തെ അതിലേക്ക് കൊണ്ടുവരരുതെന്നാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സുധ മൂർത്തിയുടെ പ്രതികരണം : ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യുന്നത് തന്‍റെ കുടുംബത്തിൽ സാധാരണമാണെന്നും തന്‍റെ ഭർത്താവ് ആഴ്‌ചയിൽ 90 മണിക്കൂർ വരെ ജോലി ചെയ്യാറുണ്ടെന്നും നാരായണ മൂർത്തിയുടെ ഭാര്യ സുധ മൂർത്തി പറഞ്ഞു.

Also read: സുധാ മൂർത്തിയുടെ പേരിൽ തട്ടിപ്പ്; രണ്ട് യുവതികൾക്കെതിരെ കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.