ന്യൂഡൽഹി: ചരിത്രം കുറിച്ച് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 2014 ലേതിനേക്കാൾ വിപുലമായ സത്യപ്രതിജ്ഞ ചടങ്ങാകും ഇത്തവണ നടക്കുക.സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്ഥാൻ ഒഴികെയുളള അയൽരാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട് .
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെക്കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കില്ല. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാന്‍മര്‍,ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് (ബേ ഒഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് എക്കണോമിക്ക് കോ - ഓപ്പറേഷന്‍) രാജ്യങ്ങളിലെ തലവന്‍മാരെ മോദി അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മൗറീഷ്യസ്, കിര്‍ഗിസ്ഥാന്‍ രാജ്യത്തലവന്‍മാരും പങ്കെടുക്കും.
രാഷ്ട്രപതി ഭവന്‍റെ മുന്നിലെ വിശാലമായ മുറ്റത്താണ് ചടങ്ങുകൾക്കുള്ള പ്രത്യേക വേദി ഒരുക്കിയിരിക്കുന്നത്. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താറ്. പക്ഷേ ഇത്തവണ എത്തുന്ന അതിഥികളുടെ എണ്ണം അടക്കം കണക്കിലെടുത്താണ് ചടങ്ങ് രാഷ്ട്രപതിഭവന്‍റെ മുൻഭാഗത്തേക്ക് മാറ്റിയത്. 6500-ലധികം പേർ ചടങ്ങിനെത്തുമെന്നാണ് കണക്കുകൂട്ടൽ. 2014-ൽ ഏതാണ്ട് അയ്യായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.