ന്യൂഡൽഹി: അമേരിക്കയിൽ ഏത് സ്ഥാനാർഥി ജയിച്ചാലും, ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് മുൻ ഡയറക്ടർ ഗോപാലൻ ബാലചന്ദ്രൻ പറഞ്ഞു. ഡെമോക്രാറ്റ് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിന്‍റെ മാതൃസഹോദരൻ കൂടിയാണ് ഇദ്ദേഹം. അമേരിക്കയും ഇന്ത്യയും തമ്മിൽ ശക്തമായ ബന്ധം നിലവിൽ ഉണ്ട്. ആര് വിജയിച്ചാലും ഇന്ത്യയുമായുള്ള ബന്ധത്തെ കാര്യമായ രീതിയിൽ ബാധിക്കില്ലെന്നും ഗോപാലൻ പറഞ്ഞു.
"അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൽ വിജയിക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. ഫ്ലോറിഡക്ക് തെരഞ്ഞെടുപ്പിൽ ശക്തമായ പ്രാധാന്യമുണ്ട്. ഫ്ലോറിഡ ട്രംപിന് നഷ്ടപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നും" ജി ബാലചന്ദ്രൻ വാർത്ത ഏജൻസിയോട് പറഞ്ഞു. ബൈഡൻ വിജയിച്ചാൽ എല്ലാവരേയും ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സാധിക്കും. എന്നാൽ ഇനിയും ട്രംപിനാണ് വിജയമെങ്കിൽ അമേരിക്കയെ ദൈവത്തിന് മാത്രമെ രക്ഷിക്കാൻ സാധിക്കൂവെന്നും ജി ബാലചന്ദ്രൻ കൂട്ടിച്ചേർത്തു.
യുഎസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടരുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമേരിക്കയിൽ നടക്കുന്നത്. വ്യക്തമായ ലീഡാണ് ബൈഡൻ ആദ്യം മുതൽ കാഴ്ചവെച്ചിരുന്നത്. എന്നാൽ നിർണായക സംസ്ഥാനമായ ഫ്ലോറിഡയിലെ ട്രംപിന്‍റെ വിജയം ലീഡ് നില കുറച്ചു.