ETV Bharat / bharat

'അധിക നികുതി വേണ്ടെന്നുവച്ചാല്‍ 2,000 കോടി കൈയിലിരിക്കും' : കേരള ബജറ്റിനെ പരിഹസിച്ച് പി ചിദംബരം

author img

By

Published : Feb 4, 2023, 3:39 PM IST

Veteran Congress leader and former Union Finance Minister P Chidambaram  P Chidambaram ridicules the Kerala budget  P Chidambaram  Kerala budget  KN Balgopal  കേരള ബജറ്റിനെ പരിഹസിച്ച് പി ചിദംബരം  പി ചിദംബരം  മുന്‍ കേന്ദ്ര ധനമന്ത്രി  സംസ്ഥാനത്ത് പ്രതിഷേധം ശക്തം  പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം  വി ഡി സതീശന്‍  കെ എന്‍ ബാലഗോപാല്‍
കേരള ബജറ്റിനെ പരിഹസിച്ച് പി ചിദംബരം

വിലക്കയറ്റം നിയന്ത്രിക്കാന്‍ 2,000 കോടിയുടെ അധിക നികുതി ഏര്‍പ്പെടുത്തിയതിനെയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം പരിഹസിച്ചത്

ഹൈദരാബാദ് : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ബജറ്റിലെ നികുതി വര്‍ധനവിനെ പരിഹസിച്ചാണ് ചിദംബരം രംഗത്തുവന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി 2,000 കോടിയുടെ വരുമാനമുണ്ടാക്കാന്‍ 2,000 കോടിയുടെ അധിക നികുതി ഏര്‍പ്പെടുത്തിയതിനെയാണ് ചിദംബരം പരിഹസിച്ചത്. അധിക നികുതി വേണ്ടെന്നുവച്ചാല്‍ 2,000 കോടി ചെലവാക്കുന്നത് ഒഴിവാക്കിക്കൂടേ എന്നാണ് ചിദംബരം ചോദിച്ചത്.

സാമ്പത്തിക നേട്ടത്തിനായി അടിസ്ഥാന ആശയങ്ങള്‍ അടിയറവ് വച്ചുവെന്നും ചിദംബരം ആരോപിച്ചു. ട്വിറ്ററിലാണ് മുന്‍ കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം. പെട്രോള്‍, ഡീസല്‍ നിരക്കില്‍ ലിറ്ററിന് രണ്ടുരൂപ വര്‍ധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാര്‍ വെല്ലുവിളി നേരിടുകയാണെന്ന് പറഞ്ഞ ധനമന്ത്രി, കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്‌പ എടുക്കാനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനത്തിന് ഉണ്ടെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിഷേധം ശക്തം : എന്നാല്‍ ബജറ്റ് അവതരണത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആരംഭിച്ചു. ഇന്നലെ കൊച്ചിയില്‍ മുഖ്യമന്ത്രി തങ്ങുന്ന ഗസ്റ്റ് ഹൗസിന് പുറത്തുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാട്ടി. വെള്ളിയാഴ്‌ച സെക്രട്ടേറിയറ്റിന് പുറത്ത് ബജറ്റിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, ബിജെപി - യുവമോർച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ന് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയുമാണ്.

പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം : സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു. മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, സർക്കാർ സംസ്ഥാനത്ത് നികുതി ഭീകരത കൊണ്ടുവരാൻ ശ്രമിക്കുകയാണ്, സർക്കാർ സാധാരണക്കാരുടെ മേൽ കൂടുതൽ നികുതി ചുമത്തുകയാണ് എന്നിങ്ങനെ അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. നികുതിയിനത്തിൽ 4000 കോടിയുടെ പുതിയ ബാധ്യതയാണ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയത്തിനും പകർച്ചവ്യാധികൾക്കും ശേഷം ജനങ്ങളുടെ സാമ്പത്തിക നില വളരെ ദുർബലമായെന്നും ജനങ്ങൾക്ക് അവരുടെ വായ്‌പ തിരിച്ചടയ്ക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തില്‍ ബാങ്കുകൾ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പവും വിലക്കയറ്റവും അതിന്‍റെ ഉച്ചസ്ഥായിയിലാണ്. പെട്രോളിനും ഡീസലിനും പോലും നികുതി കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനവില വർധനയ്‌ക്കെതിരെ കോണ്‍ഗ്രസ് കേന്ദ്ര സർക്കാരിനെതിരെ പോരാടുമ്പോൾ സംസ്ഥാന സർക്കാർ കേരളത്തിലെ ജനജീവിതത്തിന് കൂടുതൽ സെസ് ഭാരം ഏര്‍പ്പെടുത്തുന്നു. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിച്ചു, മോട്ടോർ വാഹന നികുതിയും കൂടി. പുതിയ നികുതി ചുമത്താൻ കഴിയുന്നിടത്തെല്ലാം അവർ അത് ചെയ്‌തു - വി ഡി സതീശന്‍ ആരോപിച്ചു.

'കഴിഞ്ഞ ബജറ്റിലും പിണറായി സര്‍ക്കാര്‍ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെർഫോമൻസ് ഓഡിറ്റിലൂടെ കടന്നുപോകുമ്പോൾ അത് നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. അതിനാൽ ബജറ്റ് പ്രഖ്യാപനത്തിന് മൂല്യവും പവിത്രതയും ഇല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.