പട്‌ന: നേത്ര ചികിത്സയ്‌ക്കായി ഡൽഹിയിൽ പോയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി ലാലു പ്രസാദിന്‍റെ മകൾ രോഹിണി ആചാര്യയും മകൻ തേജ് പ്രതാപും. മുഖ്യമന്ത്രി ചികിത്സയ്‌ക്കായി ഡൽഹിയിൽ പോകുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായാണ് കാണിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
മുഖ്യമന്ത്രി സ്വന്തം പരാജയമാണ് ഉയർത്തി കാണിക്കുന്നതെന്ന് രോഹിണി ആചാര്യ ട്വീറ്റ് ചെയ്‌തു. സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയ വ്യക്തിയാണ് രോഹിണി ആചാര്യ. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, കൊവിഡ് മരണം എന്നിവയുമായി ബന്ധപ്പെട്ടും ആരോപണം ഉന്നയിച്ചിരുന്നു.
Also Read: ബിഹാറിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഭക്ത ചരൺദാസ്
16 വർഷമായി ബിഹാർ ഭരിക്കുന്ന നിതീഷ് കുമാർ നേത്ര ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് പോയത് സംസ്ഥാനത്തെ ആരോഗ്യവ്യവസ്ഥയുടെ സ്ഥിതി വ്യക്തമാക്കുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കൂടിയായ തേജ് പ്രതാപ് ട്വീറ്റ് െചയ്‌തു. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ ആരോഗ്യമേഖലയെയും ഡോക്‌ടർമാരുടെ ചികിത്സയിലും വിശ്വാസമില്ലെന്നും അദ്ദേഹം ആരോപിച്ചു. നേത്ര ചികിത്സയ്‌ക്കായി മൂന്ന് ദിവസത്തേക്കാണ് നിതീഷ് കുമാർ ഡൽഹിയിലേക്ക് പോയത്. വ്യാഴാഴ്‌ച ശസ്‌ത്രക്രിയ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.