ETV Bharat / bharat

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ഒടുവിൽ അതിജീവനം ; കുളുവിൽ കുടുങ്ങിയ മലയാളി സംഘം സുരക്ഷിതർ

author img

By

Published : Jul 14, 2023, 9:01 PM IST

Kerala students rescued in Kullu  ഹിമാചൽ പ്രദേശ് പ്രളയം  കുളു  കുളുവിലെ മലയാളി സംഘത്തെ രക്ഷപ്പെടുത്തി  കുളു വെള്ളപ്പൊക്കം  മഹാദേവ് നാച്വറല്‍ അഡ്വഞ്ചര്‍ ടീം  Mahadev Natural Adventure Team  Kullu  ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം  കുളു ജില്ല കലക്‌ടര്‍ അശുതോഷ് ഗാര്‍ഗ്  കുളുവിൽ കുടുങ്ങി മലയാളികൾ  മണികരണ്‍ താഴ്വര
കുളുവിൽ കുടുങ്ങിയ മലയാളി സംഘം സുരക്ഷിതർ

പ്രളയ സമയത്ത് മണികരണ്‍ താഴ്വരയിലെ വിദൂര പ്രദേശമായ ഖീര്‍ഗംഗയില്‍ ട്രക്കിങ്ങിലായിരുന്നു കേരളത്തില്‍ നിന്ന് കുളുവില്‍ വിനോദ യാത്രയ്‌ക്കെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘം

കുളു (ഹിമാചൽ പ്രദേശ്) : ഇടിത്തീ പോലെ വന്നെത്തിയ പേമാരിയിലും പ്രളയത്തിലും അകപ്പെട്ടുപോയതിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല കേരളത്തില്‍ നിന്ന് കുളുവില്‍ വിനോദ യാത്രക്കെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘത്തിന്. പക്ഷേ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ ജീവിതത്തിലേക്ക് തങ്ങളെ തിരികെ കൈ പിടിച്ചുകയറ്റിയ നാച്വറല്‍ അഡ്വഞ്ചര്‍ ടീമിനെ അവര്‍ക്ക് മറക്കാനാവില്ല. നീരുറവകളും അരുവികളും കൊണ്ട് സമ്പന്നമായ കുളുവിലെത്തന്നെ ഏറെ പ്രസിദ്ധമായ മണികരണ്‍ താഴ്വരയില്‍ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയ സംഘം മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളാണ് ഈ മാസം 8 ന് ഹിമാചലില്‍ ഉണ്ടായത്.

ഹിമാചല്‍ പ്രദേശിലെ മണികരണ്‍ താഴ്വര സന്ദര്‍ശിക്കാനെത്തിയവരായിരുന്നു ഒറ്റപ്പെട്ടുപോയ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ഥി സംഘം. ഖീര്‍ഗംഗയില്‍ ഇവര്‍ ട്രക്കിങ്ങില്‍ ഏര്‍പ്പെട്ടിരിക്കേയാണ് മണ്ണിടിച്ചിലും പേമാരിയും വന്നത്. 'ജൂലൈ 8 നാണ് കേരളത്തില്‍ നിന്ന് 20 വിദ്യാര്‍ഥികളടങ്ങിയ സംഘം വിനോദയാത്രയ്ക്കായി ഹിമാചലിലെത്തിയത്.

ലിയോ ടൂര്‍ കമ്പനിയാണ് ഇവരെ കുളുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നത്. 12 വിദ്യാര്‍ഥിനികളടക്കം 20 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രളയ സമയത്ത് പ്രസിദ്ധമായ മണികരണ്‍ താഴ്വരയിലെ വിദൂര പ്രദേശമായ ഖീര്‍ഗംഗയില്‍ ട്രക്കിങ്ങിലായിരുന്നു സംഘം.

പേമാരിയെത്തുടര്‍ന്ന് മണികരണ്‍ താഴ്വരയിലെ മുഴുവന്‍ ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും, വൈദ്യുതി ഫോണ്‍ സംവിധാനങ്ങളും താറുമാറായിരുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങാനോ പുറം ലോകവുമായി ബന്ധം പുലര്‍ത്താനോ സംവിധാനമില്ലാത്ത മണിക്കൂറുകള്‍. കേരളത്തില്‍ നിന്നുള്ളവരടക്കം നിരവധി കൊച്ചു കൊച്ചു ട്രക്കിങ് സംഘങ്ങള്‍ ഈ സമയം ഖീര്‍ഗംഗയിലുണ്ടായിരുന്നു.

ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ വഴിയില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും കുഴങ്ങിയ നിമിഷങ്ങള്‍. ഈ ഘട്ടത്തിലാണ് മഹാദേവ് നാച്വറല്‍ അഡ്വഞ്ചര്‍ ടീം സമയോചിതവും അതി സാഹസികവുമായ ഇടപെടലിലൂടെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘത്തെ രക്ഷിച്ചത്' - മഹാദേവ് നാച്വറല്‍ അഡ്വഞ്ചര്‍ ടീം അംഗം ടിറ്റു നയ്യാര്‍ പറഞ്ഞു.

വിദ്യാർഥികൾ സുരക്ഷിതർ : ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തിലും മലയിടിച്ചിലിലും ഒറ്റപ്പെട്ടുപോയ 20 മലയാളി വിദ്യാര്‍ഥികളും സുരക്ഷിതരാണ്. സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ ദുരന്ത മേഖലയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. മലഞ്ചെരിവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളെ സുരക്ഷിതരായി 4 കിലോമീറ്റര്‍ അകലെയുള്ള കസോളിലാണ് എത്തിച്ചത്.

അവിടെ നിന്ന് വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് എത്തിക്കും. കുളുവില്‍ അകപ്പെട്ട വിനോദ സഞ്ചാരികളൊക്കെ സുരക്ഷിതരാണെന്ന് ജില്ല കലക്‌ടര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു. വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനും താറുമാറായ റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വിനോദ സഞ്ചാരികളുടെ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ ഏറെ വൈകാതെ അവരുടെ നാടുകളിലേക്ക് എത്തിക്കാനാവുമെന്നും കലക്‌ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളിൽ ഏറെ പേരെയും നാടുകളിലേക്ക് മടക്കി അയച്ചെങ്കിലും ചിലരൊക്കെ ഇപ്പോഴും ഹോട്ടലുകളില്‍ തന്നെ സുരക്ഷിതരായി തങ്ങുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.