നാമക്കൽ : തമിഴ്‌നാട്ടിൽ ചിക്കൻ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചു (Food Poison Death in Tamil Nadu). നാമക്കൽ (Namakkal) ശാന്തിപ്പേട്ട പുത്തൂർ സ്വദേശിനിയായ കലൈയരസിയാണ് മരിച്ചത്. ഇതേ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 43 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ജില്ലയിൽ താത്കാലികമായി ഷവർമ നിരോധിച്ച് കലക്‌ടർ ഉത്തരവിട്ടു (Shawarma banned in Namakkal). കലൈയരസിയും കുടുംബവും നാമക്കൽ ജില്ലയിലെ പരമത്തി റോഡിലെ ഐവിൻസ് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമയും ബിരിയാണിയും കഴിച്ചത്. ഭക്ഷണം കഴിച്ച് തിരികെ വീട്ടിലെത്തിയ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് കുടുംബത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലാതിരുന്നതിനാൽ നഴ്‌സുമാർ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. തിരികെ വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കുടുംബത്തിലെ ബാക്കി മൂന്ന് പേർ അബോധാവസ്ഥയിലാണ്. മൂവരും നാമക്കൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതേ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച നാമക്കൽ സർക്കാർ മെഡിക്കൽ കോളജിലെ 13 വിദ്യാർഥികളും ചികിത്സയിലാണ്. സെപ്റ്റംബർ 16ന് രാത്രിയാണ് വിദ്യാർഥികൾ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇവർ ഷവർമയും ഗ്രിൽഡ് ചിക്കനും ചിക്കൻ റൈസും കഴിച്ച് രാത്രി കോളജ് ഹോസ്റ്റലിലേക്ക് മടങ്ങി. എന്നാൽ ഭക്ഷണം കഴിച്ച് തിരികെയെത്തിയ കുട്ടികൾക്ക് ഛർദ്ദിയും ബോധക്ഷയവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ 13 പേരും ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ നാമക്കൽ ജില്ല കലക്‌ടർ ഉമ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ജില്ല കലക്‌ടറും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഐവിൻസ് റസ്റ്റോറന്‍റിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായാണ് ഷവർമ തയ്യാറാക്കിയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി.
ഷവർമ തയ്യാറാക്കാൻ ഉപയോഗിച്ച ഇറച്ചി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഹോട്ടലിലേക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനത്തിലുമെത്തി കലക്‌ടർ അടങ്ങുന്ന സംഘം പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് റസ്റ്റോറന്‍റ് ഉടമ നവീൻ കുമാർ, ജീവനക്കാരായ സഞ്ജയ്, സമഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നാമക്കൽ ജില്ലയിലുടനീളം ഹോട്ടലുകളിൽ ഷവർമ, ഗ്രിൽഡ് ചിക്കൻ എന്നിവയുടെ വിൽപ്പന താത്കാലികമായി നിരോധിച്ച് ജില്ല കലക്‌ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കൂടാതെ പെൺകുട്ടിക്ക് ശരിയായ ചികിത്സ നൽകാതെ അനാസ്ഥ കാട്ടിയ സ്വകാര്യ ആശുപത്രിക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു.
Also read : Food Safety: കഴിക്കുന്നത് വിഷം തന്നെ, 'അറിഞ്ഞും അറിയാതെയും'...ശക്തമാക്കണം...നിയമം, ശിക്ഷ, പരിശോധന