ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് നടത്തിയ പ്രതിപക്ഷ നേതാക്കളുടെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് ബില്ല് അവതരിപ്പിച്ചത്. വിവരം സംരക്ഷണവുമായി ബന്ധപ്പെട്ട ബില്ല് കഴിഞ്ഞ വർഷം സർക്കാർ പിൻവലിച്ചതിനാലും പുതിയ ബില്ല് ആവശ്യമായ പരിശോധയ്‌ക്കായി സ്ഥിരം സമിതിയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ധനകാര്യ ബില്ലല്ല, സാധാണ ബില്‍ : അതേസമയം, ഈ ബില്ല് എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബില്ലിനെ ധനകാര്യ ബില്ലായി അവതരിപ്പിച്ചതിനെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദ്യം ചെയ്‌തെങ്കിലും ഇത് ഒരു 'സാധാരണ ബിൽ' ആണെന്ന് മന്ത്രി ലോക്‌സഭയെ അറിയിച്ചു. ഇന്‍റർനെറ്റ് കമ്പനികൾ, മൊബൈൽ ആപ്പുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയിൽ പൗരന്‍റെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാനും അതിൽ വീഴ്‌ച ഉണ്ടായാൽ നടപടി എടുക്കാൻ അവസരമൊരുക്കുന്നതുമാണ് ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബിൽ.
ഇത് പരിശോധനയ്‌ക്കായി വീണ്ടും സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ ബില്ലിന്‍റെ ആദ്യ രൂപം 2022 നവംബറിലാണ് അവതരിപ്പിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
റിപ്പോർട്ട് അസാധുവാക്കണമെന്ന് പ്രതിപക്ഷം: ബില്ലിന്‍റെ രണ്ടാം കരടാണ് കേന്ദ്രം അടുത്തിടെ മുന്നോട്ടുവച്ചിരുന്നത്. ശേഷം ബില്ലിലെ വിവിധ വ്യവസ്ഥകളിൽ നിന്ന് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള അധികാരം സർക്കാരിന് ലഭിച്ചതിനെച്ചൊല്ലി കരട് ബിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ വിവര സംരക്ഷണ ബില്ലിന്മേലുള്ള കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു.
ജോൺ ബ്രിട്ടാസിന്‍റെ വാദം തെറ്റെന്ന് ചന്ദ്രശേഖർ: റിപ്പോർട്ട് പൂർത്തിയായി നാളിതുവരെ പാർലമെന്‍റിന്‍റെ ഇരുസഭകൾക്കും മുന്‍പാകെ അവതരിപ്പിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നും രാജ്യസഭയുടെ ചെയർമാനോ സ്‌പീക്കര്‍ക്കോ സ്റ്റാൻഡിങ് കമ്മിറ്റിക്കോ അയച്ചിട്ടുമില്ലെന്നും സിപിഎം എംപി ജോൺ ബ്രിട്ടാസ് ആരോപിച്ചിരുന്നു. എന്നാൽ ബ്രിട്ടാസും സമിതിയിൽ അംഗമാണെന്നും തെറ്റായ വിവരങ്ങളാണ് അദ്ദേഹം നിരത്തിയതെന്നും ചന്ദ്രശേഖർ പറഞ്ഞു. പൗരന്‍റെ സ്വകാര്യതയും വിവര സംരക്ഷണവും സംബന്ധിച്ച വിഷയം സ്റ്റാൻഡിംഗ് കമ്മിറ്റി സ്വന്തം നിലയിൽ വിലയിരുത്തിയിട്ടുണ്ടെന്നും നേരത്തെയുള്ള കരട് പരിശോധിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.