പൂനെ: എൻസിപി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും അനന്തരവനുമായ അജിത് പവാർ. പൂനെയിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പവാർ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന പൂനെയിലെ പ്രമുഖ വ്യവസായിയുടെ വസതിയിൽ വച്ചാണ് കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ.
അജിത് പവാർ ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേര്‍ന്നത്. ഇതേ തുടര്‍ന്ന് അജിത്തും പവാറും തമ്മിൽ രാഷ്‌ട്രീയമായി രണ്ട് ചേരിയില്‍ ആയെങ്കിലും ഇവര്‍ തമ്മില്‍ സഹകരണത്തിന് സാധ്യതയുണ്ടെന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത് എന്‍സിപിയും ശരദ് പവാറും തള്ളിയിരുന്നു. അജിത് പവാറിനൊപ്പം എൻസിപിയുടെ എട്ട് എംഎൽഎമാരും കഴിഞ്ഞ മാസം ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ ഭാഗമായിരുന്നു.
പിന്നീട്, അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായും മറ്റ് എട്ട് എൻസിപി എംഎൽഎമാര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി. ചാന്ദ്‌നി ചൗക്കിലെ മേൽപ്പാലം ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവ എത്തിയപ്പോള്‍ കൂടെ ഉപമുഖ്യമന്ത്രി അജിത് പവാറും പൂനെയിൽ എത്തിയിരുന്നു. വസന്തദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ എൻസിപി അധ്യക്ഷൻ ശരദ് പവാർ, സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, മുൻ മന്ത്രി രാജേഷ് ടോപെ എന്നിവരും എത്തിയിരുന്നു. തുടര്‍ന്നാണ്, ശരദ് പവാറും അജിത്തും രണ്ട് മണിക്കൂറോളം നിരവധി കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.