ETV Bharat / bharat

ലൈംഗികാതിക്രമക്കേസ്: ബ്രിജ്‌ ഭൂഷണിന്‍റെ വസതിയില്‍ വനിത ഗുസ്‌തി താരത്തെ എത്തിച്ച് പൊലീസ്

author img

By

Published : Jun 9, 2023, 8:01 PM IST

Delhi Police takes wrestler Sangeeta Phogat  WFI chief Brij Bhushan residence  Sangeeta Phogat  Delhi Police  bajrang punia  sakshi malik  ഡല്‍ഹി പൊലീസ്  ബജ്‌റംഗ് പുനിയ  സാക്ഷി മാലിക്  ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്  അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍  wrestlers protest
ബ്രിജ്‌ ഭൂഷണിന്‍റെ വസതിയില്‍ വനിത ഗുസ്‌തി താരത്തെ എത്തിച്ച് പൊലീസ്

അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പ് നടത്തി ഡല്‍ഹി പൊലീസ്.

ന്യൂഡല്‍ഹി: ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസില്‍ ഒരു വനിത ഗുസ്‌തി താരവുമായി ഡല്‍ഹി പൊലീസ് തെളിവെടുപ്പ് നടത്തി. അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ ഔദ്യോഗിക വസതിയിലാണ് താരത്തെ എത്തിച്ചത്. ഇവിടെ വച്ചാണ് തനിക്കെതിരെ ബ്രിജ്‌ ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയതെന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്.

ലഭിക്കുന്ന വിവരം അനുസരിച്ച് വനിത പൊലീസിന്‍റെ അകമ്പടിയോടെ ഉച്ചയ്‌ക്ക് 1.30-ഓടെയാണ് വനിത ഗുസ്‌തി താരത്തെ പൊലീസ് ബ്രിജ്‌ ഭൂഷണിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിച്ചത്. അരമണിക്കൂറോളം അവർ അവിടെ ഉണ്ടായിരുന്നു.

രംഗം പുനഃസൃഷ്ടിക്കാനും എവിടെവച്ചെല്ലാമാണ് പീഡനം നേരിട്ടതെന്നും മറ്റും പൊലീസ് ചോദിച്ച് അറിഞ്ഞുവെന്നാണ് ഉറവിടങ്ങള്‍ വ്യക്തമാക്കുന്നത്. ഉത്തർ പ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസ് ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) അന്വേഷിക്കുന്നത്.

ബ്രിജ്‌ ഭൂഷണെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ചയില്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 180-ല്‍ ഏറെ പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തിട്ടുണ്ട്.

സമരം താത്‌കാലികമായി നിര്‍ത്തിവച്ചു: ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണം ജൂൺ 15-നകം പൂർത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഗുസ്‌തി താരങ്ങളുടെ സമരം ജൂണ്‍ ഏഴിന് താത്‌കാലികമായി നിര്‍ത്തി വച്ചിരുന്നു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് രാകേഷ് ടിക്കായത്ത് എന്നിവരായിരുന്നു അനുരാഗ് താക്കൂറുമായി ചര്‍ച്ചയ്‌ക്ക് എത്തിയത്. ജൂണ്‍ ആറിന് അര്‍ധ രാത്രിയോടെയായിരുന്നു മന്ത്രി അനുരാഗ് താക്കൂര്‍ താരങ്ങളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

അനുരാഗ് താക്കൂറിന്‍റെ വസതിയില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറോളമാണ് നീണ്ടു നിന്നത്. ഗുസ്‌തി താരങ്ങള്‍ക്ക് എതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ചര്‍ച്ചയ്‌ക്ക് ശേഷം ബജ്‌റംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജൂൺ 15-നകം നടപടി ഉണ്ടായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും ബജ്‌റംഗ് പുനിയ വ്യക്തമാക്കുകയും ചെയ്‌തു.

കഴിഞ്ഞ മെയ് 28-ന് പുതിയ പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ ഗുസ്‌തി താരങ്ങളെ തടഞ്ഞ് കസ്റ്റഡിയില്‍ എടുത്ത പൊലീസ് താരങ്ങള്‍ക്ക് എതിരെ കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) സെക്ഷൻ 147, 149, 186, 188, 332, 353, പിഡിപിപി ആക്‌ടിലെ സെക്ഷൻ മൂന്ന് എന്നിവ പ്രകാരമായിരുന്നു കേസെടുത്തത്. ഈ കേസുകള്‍ പിന്‍വലിക്കാമെന്നാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.