മുംബൈ: എൻസിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ ആത്മകഥയായ 'ലോക് മസേ സംഗതി'യുടെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. ശിവസേനയെ ഇല്ലാതാക്കാന്‍ ബിജെപിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നെന്ന് ഈ പുസ്‌തകത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയെന്നാണ് വിവരം. 25 വർഷമായി സഖ്യകക്ഷിയായിരുന്ന ശിവസേനയും ബിജെപിയും തമ്മിൽ 2014ല്‍ രണ്ട് പാളയത്തിലായതിനെക്കുറിച്ചും പുസ്‌തകം പരാമാര്‍ശിക്കുന്നുണ്ട്.
മെയ് രണ്ടിനാണ് പവാറിന്‍റെ ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുക. ഇതിനോടനുബന്ധിച്ചാണ് പുസ്‌തകത്തിലെ ചില വിവരങ്ങള്‍ പുറത്തുവന്നത്. രണ്ടാം ഭാഗത്തില്‍ നിരവധി വെളിപ്പെടുത്തലുകളുണ്ടെന്നാണ് സൂചന. 2019ന് ശേഷം ശിവസേനയും ബിജെപിയും തമ്മിലുള്ള അന്തരം എങ്ങനെ വർധിച്ചു, കോൺഗ്രസിന് അത് എങ്ങനെ ഗുണം ചെയ്‌തുവെന്നും പവാർ തന്‍റെ പുസ്‌തകത്തിൽ വിശദമാക്കുന്നുണ്ട്.
'ശിവസേനയോട് മോദിക്കും ഷായ്ക്കും സഹാനുഭൂതിയില്ല': ശിവസേനയുടെ ശക്തി ഇല്ലാതാക്കാനാണ് ബിജെപിയുടെ രാഷ്‌ട്രീയനീക്കം. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ശിവസേനയോട് യാതൊരു സഹാനുഭൂതിയുമില്ല. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അജിത് പവാറിനെ കൂടെക്കൂട്ടി ബിജെപി സർക്കാർ രൂപീകരിച്ചു. ബിജെപിയെ നേരിടാൻ, ശിവസേന മഹാവികാസ് സഖ്യം രൂപീകരിച്ചു. ശിവസേന മേധാവി ഉദ്ധവ് താക്കറെ കോൺഗ്രസ്, എന്‍സിപി എന്നീ പാർട്ടികളുമായി കൈകോർത്തു. സംസ്ഥാനത്ത് മഹാവികാസ് അഘാഡി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ബിജെപിയും ശിവസേനയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ഇങ്ങനെ നിരവധി വിഷയങ്ങളെക്കുറിച്ച് പവാര്‍ തന്‍റെ ആത്മകഥയില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്.
'ശിവസേനയെ ഇല്ലാതാക്കുന്നത് അതിനുവേണ്ടി': ബിജെപി നടത്തിയ 'ഓപ്പറേഷൻ ലോട്ടസിനേ'യും 'ലോക് മസേ സംഗതി' കടന്നാക്രമിച്ചു. ശിവസേനയെ ഇല്ലാതാക്കി സ്വന്തമായി അധികാരം നേടാനുള്ള ബിജെപിയുടെ ശ്രമമാണിത്. ഉറച്ച ഹിന്ദുത്വപാർട്ടിയെന്ന നിലയില്‍ ശിവസേനയുമായി ബിജെപിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മഹാരാഷ്‌ട്രയിൽ ശിവസേനയ്ക്ക് വലിയ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ ശിവസേനയെ മഹാരാഷ്‌ട്രയിലെ നഗര - ഗ്രാമ മേഖലകളിൽ നിന്ന് തുടച്ചുനീക്കാതെ സംസ്ഥാനത്ത് ആധിപത്യം കൈവരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് ശിവസേനയെ ഇല്ലായ്‌മ ചെയ്യാന്‍ നീക്കം നടത്തിയത്.
2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ശിവസേനയെ തകർക്കാനുള്ള നീക്കം ശക്തിപ്പെട്ടു. ശിവസേനയുടെ കണ്ണിൽ രാജ്യദ്രോഹിയായ നാരായൺ റാണെയെ കൂടെക്കൂട്ടുകയാണ് ബിജെപി ചെയ്‌തത്. ഇത് ശിവസേനയുടെ മുറിവിൽ ഉപ്പുപുരട്ടിയതിന് തുല്യമായിരുന്നെന്നും പുസ്‌തകം ആരോപിക്കുന്നു. മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ അന്‍പത് സ്ഥാനാർഥികൾക്കെതിരെ ബിജെപി വിമതരെവച്ചു. മിക്ക വിമതർക്കും മുതിർന്ന ബിജെപി നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായി, ശിവസേനക്കെതിരെ ബിജെപി രോഷം പ്രകടിപ്പിച്ചുവെന്നും പവാറിന്‍റെ ആത്മകഥയില്‍ പറയുന്നു. 'ലോക് മസേ സംഗതി'യുടെ പ്രകാശനം മെയ് രണ്ടിന് രാവിലെ 11 മണിക്ക് നടക്കും.
ALSO READ | 'ധൈര്യമുണ്ടെങ്കിൽ മഹാരാഷ്‌ട്രയിൽ വന്ന് മത്സരിക്കൂ': മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ