കോഴിക്കോട് : ജില്ലയുടെ കിഴക്കൻ മേഖല ഗ്രാമമായ മാവൂരിൽ ഏത് കടുത്ത വേനലിലും ഒരു തുള്ളി വെള്ളം പോലും വറ്റാത്ത വയലായിരുന്നു മാവൂർ പാടം. കണ്ണെത്തുന്ന ദൂരത്ത് ചാലിയാറും അതിൻ്റെ കൈവഴികളായി നിരവധി തോടുകളും മാവൂർ പാടത്തിന് സമീപത്തു കൂടി ഒഴുകിയിരുന്നു. എവിടെ ജലക്ഷാമം വന്ന് കൃഷി നശിച്ചാലും മാവൂർ പാടത്തെ കർഷകർക്ക് ഒരു പോറൽ പോലും ഏറ്റിരുന്നില്ല.
ഏതുകാലത്തും മാവൂർ പാടം കാർഷിക സമൃദ്ധം ആയിരുന്നു. എന്നാൽ അക്കാലം എല്ലാം കഴിഞ്ഞു എന്നാണ് ഇപ്പോൾ മാവൂർ പാടത്തെ കർഷകരുടെ അനുഭവം. ഇത്തവണത്തെ കൊടും ചൂട് മാവൂർ പാടത്തെ കാർഷികമേഖലയെയും ചതിച്ചു. മാവൂർ പാടത്തെ നീർത്തടങ്ങളും മൺകുഴികളുമെല്ലാം മാസങ്ങൾക്കു മുമ്പേ വറ്റിവരണ്ടു.
കൂടാതെ വയലുകളെല്ലാം ആഴത്തിൽ വിണ്ടുകീറി വെള്ളത്തിൻ്റെ ഒരു കണിക പോലും ബാക്കിയില്ലാത്ത അവസ്ഥ. ഏറെക്കാലമായി മാവൂർ പാടത്തെ കൃഷി ചെയ്യുന്ന കർഷകർക്കൊക്കെ ഇത് ആദ്യത്തെ അനുഭവം. ഇത്രയും കൊടുംചൂട് ഒരുകാലത്തും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.
വാഴ കർഷകർക്കാണ് കൊടുംചൂട് ഏറെയും ബാധിച്ചത്. മിക്കവാഴ തോട്ടങ്ങളിലും നൂറുകണക്കിന് വാഴകളാണ് വാടിക്കരിഞ്ഞ് ഒടിഞ്ഞുവീണത്. ലോണെടുത്തും പലിശയ്ക്ക് കടമെടുത്തുമൊക്കെയാണ് മിക്ക കർഷകരും വാഴ കൃഷി ഇറക്കിയത്. ലാഭം പ്രതീക്ഷിച്ച് ചെയ്‌ത വാഴ കൃഷിയൊക്കെ കടുത്ത ചൂടിൽ നിലം പതിച്ചു. കർഷകരാകെ വലിയ കടക്കണിയിലേക്കാണ് നീങ്ങുന്നത്.