ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ട ടിടിഇയും നടനുമായ വിനോദിന്‍റെ ഓർമകളിൽ സംവിധായകനും സംവിധായകനും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍. വിനോദുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് പ്രശസ്‌ത റേഡിയോ ജോക്കി കൂടിയായിരുന്ന ആര്‍ ജെ ഷാന്‍ ഫേസ്‌ബുക്കിൽ കുറിച്ചു. പാപ്പന്‍ അടക്കമുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ആര്‍ ജെ ഷാന്‍.
തനിക്കറിയാവുന്ന മലയാള സിനിമയിലെ അധികം ആർക്കും അറിയാത്ത റെയിൽവേ മാനായിരുന്നു വിനോദെന്ന് ആര്‍ ജെ ഷാന്‍ കുറിച്ചു. നമുക്ക് എന്നെങ്കിലും ഒരുമുഴനീള പടം ട്രെയിനിൽ വച്ച് എടുക്കണമെന്ന് വിനോദ് പറയാറുണ്ടെന്നും അങ്ങനെ ഒരു കഥ തന്‍റെ ചിന്തയിൽ ഉണ്ടായിരുന്നു എന്നും ആര്‍ ജെ ഷാന്‍ പറയുന്നു.
ആര്‍ ജെ ഷാന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:'എനിക്കറിയാവുന്ന മലയാള സിനിമയിലെ അധികം ആർക്കും അറിയാത്ത റെയിൽവേ മാനായിരുന്നു വിനോദ്. അയാളുടെ ചങ്ങാത്തത്തിന്‍റെ തീവണ്ടിയിൽ സെറ്റിലെ എല്ലാർക്കും ഒരു ടിക്കറ്റു ഉറപ്പായിരുന്നു. കൂട്ടത്തിൽ ഏതോ ഒരു സീറ്റിൽ ഞാനും സഞ്ചരിച്ചിട്ടുണ്ട്.
പാപ്പനിൽ തുടങ്ങിയതാണ് ഞങ്ങളുടെ പരിചയം. ഇരുട്ടിൽ ഇരട്ടത്തല കത്തിയുമായി ചാക്കോ എന്ന സീരിയൽ കില്ലർ കുത്താൻ ഓങ്ങുമ്പോൾ പേടിച്ചു കരയുന്ന മരത്തിൽ കെട്ടിയിട്ട വിക്‌ടിം. അത് ദൂരെ മാറി നിന്ന് സുരേഷ് ഗോപിയുടെ കഥാപാത്രം എബ്രഹാം കാണുന്നു. അതായിരുന്നു രംഗം.
ജോഷി സാറാണ് ആ വേഷം ചെയ്യാൻ വിനോദിനെ വിളിക്കാം എന്ന് പറഞ്ഞതും. അയാൾ ആരാണ്, എന്തിനാണ് അയാളെ മരത്തിൽ കെട്ടിയിട്ടത്, എന്തിനാണ് ചാക്കോ അയാളെ കൊല്ലുന്നത് എന്ന് കൗതുകത്തോടെ ആ വേഷം അഭിനയിക്കാൻ വന്ന വിനോദ് എന്നോട് ചോദിച്ചു. ഒരു ചെറിയ സീനാണെങ്കിലും ടോർച്ചിന്‍റെ വെട്ടത്തിൽ വിരണ്ടു അലറുന്ന വിനോദിന്‍റെ നിലവിളി തിയേറ്ററിൽ ഒരു നിമിഷത്തേക്ക് ഭീതി സമ്മാനിച്ചിരുന്നു. വിനോദ് അത് ഭംഗി ആയി ചെയ്‌തു.
വിനോദുമായുള്ള അടുപ്പം, ട്രെയിനിൽ വെച്ച് പരിച്ചയപെടുന്ന ചില അപരിചിത സഹയാത്രികരോടുള്ള സൗഹൃദം പോലെ ആണ്. പിന്നീട് വല്ലപ്പോളും ഒരിക്കൽ കണ്ടു മുട്ടും, പക്ഷെ ആ കാഴ്‌ച ഊഷ്‌മളമായിരിക്കും! വീണ്ടും 'ആന്‍റണി'യിൽ അഭിനയിക്കാൻ വന്നു. കണ്ടു. സംസാരിച്ചു. പിരിഞ്ഞു.