കോഴിക്കോട്: കാർഡുടമകളുടെ ബയോമെട്രിക്ക് മസ്റ്ററിങ് നടത്തുന്നതിനുള്ള സമയ പരിധി നീട്ടണമെന്ന ആവശ്യവുമായി കടകളടച്ച് സമരം ചെയ്യാൻ സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍. മാര്‍ച്ച് ഏഴിനാണ് വ്യാപാരികളുടെ പ്രതിഷേധം. പ്രശ്‌നങ്ങൾ പല തവണ സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിലാണ് സമരവുമായി റേഷൻ വ്യാപാരികൾ മുന്നിട്ടിറങ്ങുന്നത്.
ബയോമെട്രിക്ക് മസ്റ്ററിങ് സമയ പരിധി നീട്ടണം, സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
Published : Feb 23, 2024, 12:47 PM IST
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ മാർച്ച് 7 ന് കടകളടച്ച് സമരം ചെയ്യും.
മാർച്ച് 18-നുള്ളിൽ ബി പി എൽ, എ എ വൈ റേഷൻ കാർഡുകളിലുൾപ്പെട്ടവരുടെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ക്ഷേമ പെൻഷനുകൾ പോലെ കാർഡുടമകൾ ജീവിച്ചിരിക്കുന്നുണ്ടെന്നും മുൻഗണനയുള്ളവരാണെന്നും ഉറപ്പ് വരുത്തുകയാണ് മസ്റ്ററിങ്ങിൻ്റെ ലക്ഷ്യം. മാർച്ച് 31നുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഈ കാലാവധി നീട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, പൊതുവിതരണ മേഖലയോടുള്ള കേന്ദ്രസർക്കാർ അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് 7 ന് റേഷൻ കടകളടച്ചിടുന്നത്. അതേ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലും കലക്ട്രേറ്റുകളിലും പ്രതിഷേധം നടത്തുമെന്നും റേഷൻ ഡീലേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന കൺവീനർ മുഹമ്മദലി അറിയിച്ചു.