തിരുവനന്തപുരം : മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹർജിയിൽ മാത്യു കുഴൽനാടന്‍റെ ആരോപണം.
മുഖ്യമന്ത്രിയും മകളും ഉൾപ്പടെ 7 പേർക്കെതിരെയാണ് ഹർജി. മാത്യു കുഴൽനാടൻ ആദ്യം കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീടത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വിധി പ്രസ്‌താവിക്കുക. ഏപ്രിൽ 12ന് വിധി പ്രസ്‌താവിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. വിധിപ്പകര്‍പ്പ് തയ്യാറാക്കുന്നത് പൂര്‍ത്തിയാകാത്തതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്.
സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയെ ഏപ്രിൽ 16 ന് എന്‍ഫോഴ്‌സ്‌മെന്‍റ് വീട്ടിലെത്തി ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എത്താതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്‌തത്. കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌തിരുന്നു.