കേരളം

kerala

മാസപ്പടി കേസ് : മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരായ മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിധി ഇന്ന് - MONTHLY QUOTA CASE

By ETV Bharat Kerala Team

Published : Apr 19, 2024, 10:51 AM IST

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരെയുള്ള മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിധി ഇന്ന്

മാസപ്പടി കേസ്  മാത്യു കുഴൽനാടൻ  VEENA VIJAYAN MONTHLY QUOTA CASE  PINARAYI VIJAYAN
മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം : മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹർജിയിൽ മാത്യു കുഴൽനാടന്‍റെ ആരോപണം.

മുഖ്യമന്ത്രിയും മകളും ഉൾപ്പടെ 7 പേർക്കെതിരെയാണ് ഹർജി. മാത്യു കുഴൽനാടൻ ആദ്യം കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീടത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വിധി പ്രസ്‌താവിക്കുക. ഏപ്രിൽ 12ന് വിധി പ്രസ്‌താവിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. വിധിപ്പകര്‍പ്പ് തയ്യാറാക്കുന്നത് പൂര്‍ത്തിയാകാത്തതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്.

സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയെ ഏപ്രിൽ 16 ന് എന്‍ഫോഴ്‌സ്‌മെന്‍റ് വീട്ടിലെത്തി ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എത്താതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്‌തത്. കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌തിരുന്നു.

ആറാട്ടുപുഴയിൽ ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എം ഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്‌തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്.

ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഇതിനിടെ 2018ലെ വെളളപ്പൊക്കത്തിന്‍റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്‌പില്‍ വേയുടെ അഴിമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്‌തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം.

ALSO READ : മാസപ്പടി കേസ്: മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിധി പറയുന്നത് ഏപ്രിൽ 19 ലേക്ക് മാറ്റി - MASAPPADI CASE COURT JUDGEMENT

ABOUT THE AUTHOR

...view details