കോഴിക്കോട് മെഡിക്കൽ കോളേജില്‍ ന്യായവില ഷോപ്പുകൾ അടച്ചു കോഴിക്കോട് : കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ മരുന്ന് പ്രതിസന്ധി തുടരുന്നു. മരുന്ന് വിതരണകാരുമായി ഇന്നലെ (14.03.24) ജില്ല കലക്‌ടർ സ്നേഹിൽ കുമാർസിംഗ് നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നത്. മരുന്ന് വിതരണ കച്ചവടക്കാർക്ക് നൽകാനുള്ള കോടികളുടെ കുടിശികയുടെ കാര്യത്തിൽ പെട്ടെന്നൊന്നും ചെയ്യാൻ കഴിയില്ലെന്ന് ചർച്ചയിൽ ജില്ല കലക്‌ടർ അറിയിച്ചതായാണ് വിവരം. (Medicine supply stopped in Calicut Medical College .
ഇത് സംബന്ധിച്ച പ്രശ്‌നങ്ങൾ ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താമെന്നും കലക്‌ടർ കേരള കെമിസ്‌റ്റ് ആൻഡ് ഡ്രഗ് അസോസിയേഷന്‍റെ പ്രതിനിധികളെ ചർച്ചയിൽ അറിയിച്ചു. മരുന്നു വിതരണം രൂക്ഷമാകുന്ന വിധത്തിൽ ഇന്നലെ ആശുപത്രിയുടെ പുറത്തുള്ള ന്യായവില മരുന്ന് ഷോപ്പ് അടച്ചുപൂട്ടിയിരുന്നു എന്നാൽ സ്‌റ്റോക്ക് എടുപ്പിന്‍റെ ഭാഗമായാണ് ന്യായവില മരുന്ന് ഷോപ്പ് അടച്ചത് എന്നാണ് അധികൃതർ അറിയിച്ചത്.
ഈ ന്യായവില മരുന്ന് ഷോപ്പ് ഇന്ന് തുറന്നു പ്രവർത്തിക്കുമെന്ന് അറിയിപ്പ് രോഗികൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ ആശുപത്രിക്ക് അകത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ന്യായവില കൗണ്ടർ ഇന്ന് അടയ്ക്കും എന്ന് അറിയിച്ചു. ഇതും സ്‌റ്റോക്കെടുപ്പിന്‍റെ ഭാഗമാണെന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്. മരുന്ന് വിതരണം നിർത്തിവെച്ചതാണ് ഇങ്ങനെ അടിക്കടി ന്യായവില ഷോപ്പുകൾ അടയ്ക്കുന്നതിന് കാരണം എന്നാണ് രോഗികളും കൂട്ടിരിപ്പുകാരുടെയും അഭിപ്രായം.
ന്യായവില ഷോപ്പുകൾ അടച്ചുപൂട്ടിയതോടെ മെഡിക്കൽ കോളജിനടുത്തുള്ള കാരുണ്യ നീതി സ്റ്റോറുകളിലും മരുന്നിന്‍റെ കുറവ് നേരിടുന്നുണ്ട്. കാൻസർ രോഗികൾ അടക്കമുള്ളവർക്ക് കൂടിയ വിലയ്ക്ക് പുറത്ത് നിന്ന് മരുന്ന് വാങ്ങേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടാതെ ജീവൻ രക്ഷാ ഉപകരണങ്ങളും രോഗികൾ വലിയ വില കൊടുത്ത് വാങ്ങേണ്ടതുണ്ട്.
75 കോടിയോളം രൂപയാണ് എഴുപതോളം മരുന്നുവിതരണ കച്ചവടക്കാർക്ക് കുടിശിക ഇനത്തിൽ ലഭിക്കാനുള്ളത്. പേസ്മേക്കർ, സ്റ്റൻ്റ് എന്നിവയുടെ വിതരണവും കുടിശിക അടിയന്തരമായി തീർത്തില്ലെങ്കിൽ ഈ മാസം 31 മുതൽ നിർത്തിവയ്ക്കും എന്ന് വിതരണക്കാർ അറിയിച്ചു. ലഭിക്കാനുള്ള കുടിശിക എത്രയും പെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് മരുന്നു വിതരണക്കാരുടെ സംഘടന നേരത്തെ തന്നെ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ അതൊന്നും ഗൗനിക്കാത്തതാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലയ്ക്കാൻ കാരണം.
Also read : മരുന്നില്ല ; കടുത്ത പ്രതിസന്ധിയിൽ കോഴിക്കോട് മെഡിക്കൽ കോളജ്