കേരളം

kerala

കൊടിയ വേനലിലും വറ്റാത്ത കുളം; കാക്കാൻ കറുപ്പസ്വാമി: മനോഹാരിതയുടെ മടിത്തട്ടായി കാറ്റൂതിമേട് - KATTOOTHIMEDU TOURIST SPOT

By ETV Bharat Kerala Team

Published : Apr 1, 2024, 6:21 PM IST

കടുത്ത വേനലിൽ പോലും വറ്റാത്തകുളവും നിലയ്‌ക്കാത്ത കാറ്റുമുള്ള കാറ്റൂതിമേട് സന്ദർശകർക്ക് കുളിരുപകരുന്ന ഒരു കാഴ്‌ചയാണ്. നിരന്തരം വീശിയടിക്കുന്ന കാറ്റാണ് കാറ്റൂതിമേട് എന്ന പേര് ലഭിക്കാൻ കാരണം.

KATTOOTHIMEDU IDUKKI  NATURE  PERENNIAL POND IN KATTOOTHIMEDU  MYTHS ABOUT KATOOTHIMEDU
മനോഹാരിതയുടെ മടിത്തട്ടായി കാറ്റൂതിമേട്

മനോഹാരിതയുടെ മടിത്തട്ടായി കാറ്റൂതിമേട്

ഇടുക്കി : പലയിടത്തും വരൾച്ച പിടിമുറുക്കുമ്പോള്‍ മലമുകളിൽ വറ്റാത്ത നീരുറവയുടെ നിറകുടമൊരുക്കി സന്ദർശകർക്ക് കുളിരുപകരുകയാണ് സേനാപതി പഞ്ചായത്തിലെ കാറ്റൂതിമേട്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരം അടി ഉയരത്തിലാണ്‌ ഈ പരിസ്‌ഥിതി സൗഹൃദ ഹരിതകേദാരം. കാറ്റൂതിമേട്‌ എന്ന പേരിനാധാരം നിരന്തരം വീശിയടിക്കുന്ന കാറ്റാണ്‌.

ഏത്‌ കൊടിയ വേനലിലും വറ്റാത്ത ആമ്പല്‍ക്കുളമാണ്‌, കാവും പുല്‍മേടുമൊക്കെയായി 50 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കാറ്റൂതി താഴ്‌വരയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ മലമുകളിലെ കുളക്കരയില്‍ കണ്ണിമാരമ്മന്‍ കറുപ്പ്‌ സ്വാമിയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ചതോടെ കറുപ്പ്‌ സ്വാമി കാറ്റൂതിമേടിന്‍റെ കാവല്‍ ദൈവമായി മാറി. ആദിവാസി ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും കാക്കുന്നത്‌ കറുപ്പ്‌ സ്വാമിയാണെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു.

ആദിവാസികളെല്ലാം മലയിറങ്ങിയെങ്കിലും സമീപ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളാണ്‌ കാവ്‌ സംരക്ഷിക്കുന്നത്. മകരമാസത്തിലെ പൗര്‍ണമിയിലാണ്‌ കാവിലെ പൊങ്കാലയും, മുളകുപാറിയുമുള്‍പ്പടെയുള്ള പ്രധാന ആഘോഷം. കറുപ്പ്‌ സ്വാമിയെക്കൂടാതെ സപ്‌ത കന്യകമാരുടെ പ്രതിഷ്‌ഠയും ഇവിടെയുണ്ട്‌. ദേവനര്‍ത്തകിമാർ രാത്രി കാലങ്ങളില്‍ നീരാടുന്നതിനായി കാറ്റൂതിമേട്ടിലെ കുളത്തിലെത്തിയിരുന്നുവെന്നാണ് മറ്റൊരു ഐതിഹ്യം.

1972 കാലഘട്ടത്തില്‍ സപ്‌ത കന്യകമാരുടെ ഒരു വിഗ്രഹം കുളത്തില്‍ നിന്ന് ആദിവാസികള്‍ക്ക്‌ ലഭിച്ചു. ഇതേ തുടര്‍ന്നാണ് കന്യകമാരുടെ പ്രതിഷ്‌ഠയുള്ള കാവ്‌ ഉണ്ടായത്‌. കറുപ്പ്‌ സ്വാമിയെ കൂടാതെ കാവിന്‌ കാവല്‍ക്കാരനായി സര്‍പ്പവുമുണ്ട്‌. ചാഞ്ഞുകിടക്കുന്ന വൃക്ഷശിഖരത്തില്‍ തൊട്ടിലുകള്‍ കെട്ടിയാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന വിശ്വാസവുമുണ്ട്. പ്രകൃതിയോട്‌ ഇണങ്ങി ഇളം കാറ്റേറ്റ്‌ മലമേട്ടില്‍ ഇരിക്കുമ്പോള്‍ അസുലഭക്കാഴ്‌ചവട്ടങ്ങള്‍ തെളിയും. താഴ്വാരങ്ങൾ വരൾച്ചയുടെ പിടിയിൽ അമരുമ്പോൾ മലമുകളിലെ വറ്റാത്ത കുളം ഇന്നും ഒരതിശയമാണ്.

എങ്ങനെ കാറ്റൂതിമേട്ടിലെത്താം :ശാന്തന്‍പാറ, സേനാപതി റോഡിലെ പള്ളിക്കുന്ന്‌ കവലയില്‍ നിന്നുമാണ്‌ കാറ്റൂതിമേട്ടിലേക്ക്‌ തിരിയുന്നത്‌. ഇവിടെനിന്ന്‌ നാല് കിലോമീറ്ററോളം വന്‍മരങ്ങള്‍ തണല്‍വിരിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ മേട്ടിലെ കാറ്റിന്‍റെ തലോടലേല്‍ക്കാം. സേനാപതി പഞ്ചായത്തിലെ വട്ടപ്പാറയിൽ നിന്നും 4 കിലോമീറ്ററും ശാന്തൻപാറ പഞ്ചായത്തിലെ പള്ളിക്കുന്നിൽ നിന്നും 5 കിലോമീറ്ററും സഞ്ചരിച്ചാൽ കാറ്റൂതിമേട്ടിൽ എത്താം.

ALSO READ : വസന്ത കാലത്തിന്‍റെ വരവ് അറിയിച്ച് മൂന്നാർ മലനിരകളിൽ ജക്രാന്ത മരങ്ങൾ

ABOUT THE AUTHOR

...view details