കേരളം

kerala

മാസപ്പടി കേസ്: സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനത്തില്‍ - മാസപ്പടി കോഴക്കേസ്

By ETV Bharat Kerala Team

Published : Apr 16, 2024, 11:40 AM IST

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനൊപ്പം മാസപ്പടി കേസന്വേഷണവും വേഗത്തിലാക്കി ഇഡി. സിഎം ആര്‍ എല്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മകൾ വീണയെ ഇഡി ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക

MASAPPADI CASE  മാസപ്പടി കേസ്  വീണ വിജയൻ  പിണറായി വിജയൻ
MASAPPADI CASE : CMRL Company Officials Continue To Be Interrogated By The INFORCE Directorate

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ട്റേറ്റ് രണ്ടാം ദിവസവും തുടരുന്നു. തിങ്കളാഴ്‌ച വൈകുന്നേരം തുടങ്ങിയ ചോദ്യം ചെയ്യലാണ് തുടർച്ചയായ രണ്ടാം ദിവസവും തുടരുന്നത്. കമ്പനി സി.എഫ്.ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്‌റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.

ഇവരിൽ നിന്നും ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മകൾ വീണയെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നേരത്തെ ഇതേ കേസിൽ എസ്.എഫ് ഐ ഒ വീണയുടെ മൊഴി രേഖപ്പെടുത്തിയ വിവരങ്ങൾ പുറത്ത് വന്നിരുന്നു.

എക്‌സാലോജിക് കമ്പനിക്കും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്നാണ് ആരോപണം. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വ്യഖ്യാനം. ബാങ്ക് വഴി നടത്തിയ ഇടപാട് കള്ളപ്പണം വെളുപ്പിക്കലിൻ്റെ പരിധിയിൽ വരില്ലന്നാണ് എക്‌സാ ലോജിക്ക് കമ്പനിയുടെ നിലപാട്.

അതേ സമയം തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുന്ന നടപടികളിലേക് ഇ.ഡി കടന്നാൽ ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായേക്കും. കോൺഗ്രസും ബി ജെ പിയും ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരായ പ്രധാന പ്രചാരണ ആയുധമായ മാസപ്പടി ആരോപണം ഉയർത്തി കാണിക്കും.

അതേ സമയം ബിജെപി സർക്കാറിൻ്റെ രാഷ്ട്രീയ പ്രേരിത നീക്കമായി ഇടതു മുന്നണിയും സി പി എമ്മും ഈ വിഷയത്തിൽ പ്രതിരോധം തീർക്കാനാണ് സാധ്യത. ഇഡിയുടെ നോട്ടീസ് ലഭിച്ചാലും വീണ വിജയൻ തെരെഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനും ഇടയില്ല. കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ക്രമക്കേട് കമ്പനി നിയമപ്രകാരം അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിന് പിന്നാലെയാണ് മാസപ്പടി ആരോപണത്തിൽ ഇഡി അന്വേഷണം തുടങ്ങിയത്.

Also Read :മാസപ്പടി കേസ്: മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിധി പറയുന്നത് ഏപ്രിൽ 19 ലേക്ക് മാറ്റി - MASAPPADI CASE COURT JUDGEMENT

ABOUT THE AUTHOR

...view details