ആലപ്പുഴ :ആലപ്പുഴ ജില്ലയിലെ പൂങ്കാവിൽ ദൃശ്യം മോഡൽ കൊലപാതകം. സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ അറുപതുകാരിയുടെ മൃതദേഹം പുറത്തെടുത്തു. വടക്കന്‍പറമ്പില്‍ റോസമ്മയെയാണ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന്‍ ബെന്നിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഏപ്രിൽ 18 ബുധനാഴ്‌ച മുതലാണ് റോസമ്മയെ കാണാതായത്.
പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ പ്രകോപിതനായ ബെന്നി റോസമ്മയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദൃശ്യം മോഡലില്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടെന്നും പൊലീസ് പറഞ്ഞു.
തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി തിങ്കളാഴ്‌ച (ഏപ്രിൽ 22) രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് ബെന്നിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്‌ക്ക് രണ്ട് മക്കളാണുള്ളത്. നിലവിൽ സഹോദരൻ ബെന്നിയ്‌ക്കൊപ്പമായിരുന്നു റോസമ്മ താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ റോസമ്മ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായിരുന്നു. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിര്‍ത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നുമാണ് സൂചന.