കാസർകോട്: ചലചിത്ര ഗാനങ്ങളിലൂടെ മലയാളികളുടെ മനസിൽ പൂത്തുലഞ്ഞ കായാമ്പൂ വസന്തം കാസർകോടും. മടിക്കൈ, എരിക്കുളം ഭാഗങ്ങളിൽ എത്തിയാൽ കായാമ്പൂവിന്‍റെ മനം മയക്കും കാഴ്‌ച ആസ്വദിക്കാം. നാട്ടിൻ പുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കായാമ്പൂ അപൂർവമായാണ് പൂക്കാറുള്ളത്.
യുവ തലമുറയ്ക്കും ഇത് പുതിയ കാഴ്‌ചയാണ്. ഇതിന്‍റെ ഔഷധ ഗുണവും ഏറെയാണ്. യൗവനം നിലനിർത്താൻ വേണ്ടി കായാമ്പൂ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ ചെടിയുടെ വേര് മുതൽ ഇല വരെ ഔഷധ ഗുണമുള്ളതാണ്. വർഷത്തിൽ ഒരു തവണ മാത്രമാണ് കായാമ്പൂ പൂക്കുന്നത്.
കനലി, കശാവ് എന്നൊക്കെ വിളിക്കാറുള്ള ഈ ചെടിയുടെ കമ്പുകൾക്ക് നല്ല കട്ടിയാണുള്ളത്. വേരിനും ബലമുള്ളതിനാൽ ചരിഞ്ഞ പ്രദേശങ്ങളിൽ മണ്ണൊലിപ്പു തടയാനും ഈ ചെടി വച്ചുപിടിപ്പിച്ചിരുന്നു.
മനോഹരമായ നീല വർണത്തിലുള്ള പൂക്കൾ തണ്ടിനോട് പറ്റിപ്പിടിച്ച രീതിയിലാണ് കാണപ്പെടുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം ചിലയിടത്ത് കായാമ്പൂ ഇപ്പോൾ പൂത്ത് വരുന്നതേയുള്ളൂ.
സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലാണ് കായാമ്പൂ പൂവിടുന്നത്. നൈസർഗികമായി വളർന്നു വന്ന കുന്നുകൾ ഇല്ലാതായതോടെ വംശനാശ കായാമ്പൂ ഭീഷണിയിലാണ്. കായാമ്പൂ പൂക്കുന്നത് പുണ്യമാണെന്ന് കരുതിയ ഒരു തലമുറയുണ്ടായിരുന്നു.
10 അടിയോളം ഉയരം വെക്കുന്ന കായാമ്പൂ ചെടി പ്രധാന ഔഷധ സസ്യങ്ങളിലൊന്നാണ്. ഉറപ്പുള്ള തണ്ടുള്ള ചെടിയായതിനാൽ കത്തിക്ക് പിടിയാക്കാനും ഗ്രാമീണർ ഉപയോഗിച്ചിരുന്നു.