ന്യൂഡല്‍ഹി:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ സ്ഥാനം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നത് താന്‍ കേട്ടതില്‍ വച്ച് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോൺ ഫിഞ്ച്. ടി20 ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലെ സ്ലോ പിച്ചുകള്‍ വിരാട് കോലിയുടെ ശൈലിക്ക് യോജിച്ചതെല്ലെന്നും ഇതിനാല്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും താരത്തെ സെലക്‌ടര്‍മാര്‍ മാറ്റിനിര്‍ത്തുമെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഫിഞ്ച്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതിഹാസതാരമാണ് വിരാട് കോലിയെന്നും ഓസീസ് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. "ഏതൊരു ഐസിസി ഇവന്‍റ് വരുമ്പോഴെല്ലാം, ഫോർമാറ്റ് ഭേദമന്യേ ആളുകൾ വിരാട് കോലിയെക്കുറിച്ച് സംസാരിക്കുന്നതും ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടോയെന്ന ചോദ്യങ്ങള്‍ ഉയരുന്നതും എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നേയില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനം ചോദ്യം ചെയ്യുകയെന്നത് ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മണ്ടത്തരമാണ്.
കാരണം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മഹാനായ വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് കോലി. അദ്ദേഹത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 140 ഉം മറ്റുള്ളവരുടേത് 160 ആയാലും ഇനി ഒരു കുഴപ്പവുമില്ല. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, വമ്പന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നിരന്തരം ആവര്‍ത്തിച്ച ഒരു താരത്തിന് തീര്‍ച്ചയായും അതില്‍ സ്ഥാനമുണ്ടാവും. മറ്റുതരത്തിലുള്ള സംഭാഷണം തുടരുന്നത് തീര്‍ത്തും പരിഹാസ്യമാണ്" - ആരോണ്‍ ഫിഞ്ച് പറഞ്ഞു.