കേരളം

kerala

ഹരിത സമൃദ്ധിയുടെ പിതാവിന് ഭാരതരത്ന, രാജ്യം ആദരിക്കുന്നു എം എസ് സ്വാമിനാഥനെ

By ETV Bharat Kerala Team

Published : Feb 9, 2024, 3:06 PM IST

രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് അർഹനായി ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവായ എം എസ് സ്വാമിനാഥൻ.

M S Swaminathan Bharat Ratna  Father of Indian green revolution  എം എസ് സ്വാമിനാഥൻ  എം എസ് സ്വാമിനാഥൻ ഭാരത് രത്‌ന  ഹരിത വിപ്ലവം
M S Swaminathan

ട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങിയ രാജ്യത്തെ കാർഷിക സ്വയം പര്യാപത്‌തയിലേക്കെത്തിച്ച എം എസ് സ്വാമിനാഥൻ. (M S Swaminathan). ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവും പ്രമുഖ കാർഷിക ശാസ്‌ത്രജ്ഞനുമായ എം എസ് സ്വാമിനാഥന് ഭാരത രത്ന. (M S Swaminathan)

1960കൾ... ദാരിദ്ര്യത്തിന്‍റെ ഏറ്റവും ഭീകരരൂപമായ പട്ടിണിയിലേക്ക് രാജ്യം നീങ്ങുന്നു... എന്നാൽ ദുരിത കാലത്തിന് അറുതി വരുത്തിക്കൊണ്ട് വിശപ്പിന്‍റെ കാഠിന്യത്തിൽ നിന്ന് കൈപിടിച്ചുയർത്തി, കാർഷിക സ്വയം പര്യാപ്‌തതയിലേക്ക് രാജ്യത്തെ നയിച്ച അഭിവൃദ്ധിയുടെ കാരണവനായി എം എസ് സ്വാമിനാഥൻ രംഗത്തേക്കെത്തി.. ഹരിത വിപ്ലവ നായകനായി..

നാടിന്‍റെ പട്ടിണി മാറ്റാന്‍ കൈമെയ് മറന്ന് അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കുമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന ഗവേഷകനായിരുന്നു എം എസ് സ്വാമിനാഥന്‍. അതിന്‍റെ ഉത്തരമായിരുന്നു ഇന്ത്യയുടെ ഹരിത വിപ്ലവം. 1925 ഓഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ച് കേരളത്തിലെ കുട്ടനാട്ടില്‍ വളര്‍ന്ന സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായിരുന്ന നാളുകളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തലവര തന്നെ മാറ്റി മറിച്ച സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയത്.

സങ്കരയിനം വിത്തുകള്‍ വികസിപ്പിച്ച് ധാന്യ ഉല്‍പ്പാദനം കൂട്ടുന്നതിനായിരുന്നു എം എസ് സ്വാമിനാഥന്‍ മുന്‍ഗണന നല്‍കിയത്. രാജ്യത്തെ ഗോതമ്പ് വയലുകളില്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം നടന്നപ്പോള്‍ ഇന്ത്യയിലെ ഗോതമ്പ് ഗോഡൗണുകള്‍ നിറഞ്ഞു. ഭക്ഷ്യ ക്ഷാമത്തിന്‍റെ ഭൂതകാലത്തിന് വിടചൊല്ലി രാജ്യം ഭക്ഷ്യ സമൃദ്ധിയിലേക്ക് കുതിച്ചു.

ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്തിന് വേണ്ടതിലുമധികം ധാന്യ ഉല്‍പ്പാദനം സാധ്യമാകുമെന്ന് രാജ്യത്തിന് മുന്നില്‍ തെളിയിച്ചു കൊടുത്ത ആര്‍ജവം എം എസ് സ്വാമിനാഥനെന്ന ഗവേഷകനെ കര്‍ഷകരുടെ പ്രിയങ്കരനാക്കി, ഭരണാധികാരികളുടേയും. രാജ്യത്തെ കാലാവസ്ഥ, മണ്ണ്, ജല ലഭ്യത എന്നിവ പരിഗണിച്ച് എംഎസ് സ്വാമിനാഥന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതില്‍ നിര്‍ണായകമായി.

അത്യുല്‌പാദന ശേഷിയുള്ള വിത്തിനങ്ങള്‍, പുത്തന്‍ ജലസേചന രീതികൾ, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും എം എസ് സ്വാമിനാഥന്‍റെ പങ്ക് പ്രധാനമായിരുന്നു. ഒഡിഷയിലെ കട്ടക്കില്‍ കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് ബൊട്ടാണിസ്റ്റായി ഔദ്യോഗിക ജീവിതം തുടങ്ങിയ സ്വാമിനാഥന്‍ ഫിലിപ്പീന്‍സിലെ മനിലയിലുള്ള ഇന്‍റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ പദവി വരെ എത്തി.

1972 മുതലുള്ള ഏഴ് വർഷ ടേമിലായിരുന്നു സ്വാമിനാഥന്‍ ഐസിഎആര്‍ ഡയറക്‌ടര്‍ പദവി (Indian Council of Agricultural Research) അലങ്കരിച്ചത്. 1982 മുതൽ 1988 വരെ രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിലും ഡയറക്‌ടർ ജനറലായി. 1949 ല്‍ ഐപിഎസ് കിട്ടിയിട്ടും സ്വീകരിക്കാതെ ഗവേഷണത്തിന്‍റെ വഴി തെരഞ്ഞെടുത്ത സ്വാമിനാഥന്‍ 30 വര്‍ഷത്തിന് ശേഷം കേന്ദ്രത്തില്‍ കൃഷി മന്ത്രാലയത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയാവുന്നത് പിന്നീട് കണ്ടു.

രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേരത്തെ നല്‍കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ രമൺ മഗ്‌സസേ അവാർഡ്, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് അവാർഡ് ഓഫ് സയൻസ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അൻപതിലധികം സര്‍വകലാശാലകള്‍ എം എസ് സ്വാമിനാഥന് ഹോണററി ഡോക്‌ടറേറ്റ് സമ്മാനിച്ച് ആദരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details