ടൊറന്‍റോ : കാനഡയിൽ വച്ച് നടന്ന ഇന്ത്യൻ ദമ്പതികളുടെയും മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയുടെയും വാഹനാപകടത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനായ 21 കാരന്‍. പൊലീസ് വേട്ടയാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ചെന്നൈ സ്വദേശികളായ മണിവണ്ണൻ ശ്രീനിവാസപിള്ള (60), മഹാലക്ഷ്‌മി അനന്തകൃഷ്‌ണൻ (55), ഇവരുടെ പേരക്കുട്ടി ആദിത്യ വിവാൻ എന്നിവരാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ഗോകുൽനാഥ് മണിവണ്ണനും അശ്വിത ജവഹറും അപകടം തരണം ചെയ്‌തു.
ഏപ്രിൽ 29 ന് ക്ലാറിങ്‌ടണിലെ റീജിയണൽ മുനിസിപ്പാലിറ്റിയായ ഒൻ്റാറിയോയിലെ ബോമാൻവില്ലെയിൽ മദ്യവിൽപ്പനശാല കവർച്ച ചെയ്‌തതായി സംശയിച്ച പ്രതിയെ പൊലീസ് പിന്തുടരുകയായിരുന്നു. പ്രതി ടൊറന്‍റോയിൽ നിന്ന് 50 കിലോമീറ്റർ കിഴക്ക് വിറ്റ്ബിയിലെ ഹൈവേ 401-ൽ തെറ്റായ വഴിയിലൂടെ വാഹനമോടിച്ച് രക്ഷപെടാന്‍ ശ്രമിക്കവെ സെമി ട്രെയിലർ ട്രക്കിൽ ഇടിച്ചയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ ഗഗൻദീപ് സിങ് മരണപെട്ടു.
5,000 കനേഡിയൻ ഡോളറിൽ താഴെ വരുന്ന മൂന്ന് മോഷണക്കേസുകള്‍ ഗഗൻദീപ് സിങ്ങിന്‍റെ പേരില്‍ ചുമത്തിയിട്ടുണ്ട്. ഇതില്‍ ഒരു മോഷണം നടത്തിയിരിക്കുന്നത് ജനുവരി 15 നും ഫെബ്രുവരി 27 നും ഇടയിലാണെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ഒരാൾക്ക് നേരെ അക്രമം നടത്തിയതായും സംശയിക്കുന്നുണ്ട്.
ഹാമിൽട്ടൺ ജസ്റ്റിസ് ഓഫ് ദി പീപ്പിൾ ഒപ്പിട്ട റിലീസിങ് ഓർഡർ അനുസരിച്ച് സിങ് 2,000 ഡോളർ പണം അടക്കുകയും പ്രവിശ്യയിലെ എൽസിബിഒയിലും ഹോം ഡിപ്പോകളിലും പോകാതിരിക്കുകയും വേണം. കൂടാതെ, മെയ് 14 ന് വീണ്ടും കോടതിയിൽ ഹാജരാകുകയും ചെയ്യണമായിരുന്നു.