കേരളം

kerala

'സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്നു'; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

By ETV Bharat Kerala Team

Published : Feb 17, 2024, 7:50 PM IST

പൊതു ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവര്‍ സമയം ക്രമീകരിക്കാന്‍ നിര്‍ദേശം. സൂര്യാഘാതത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും വിശദീകരണം.

Summer Heats Up In Kerala  Health Minister Veena George  വേനല്‍ ചൂട് കടുക്കുന്നു  കേരളം ചൂട്
Summer Heat Increased In Kerala; Health Minister Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണണമെന്നും മന്ത്രി.

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമ വേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കാനും നിര്‍ദേശം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പിഎച്ച്‌സി/സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും താലൂക്ക്/ജില്ല/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീര ഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പൊള്ളലേറ്റ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.

അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ട്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പ രഹിതമായി സൂക്ഷിക്കുകയും വേണം.

എന്താണ് സൂര്യാഘാതം (Heat stroke/Sun stroke):അന്തരീക്ഷ താപം ഒരു പരിധിക്ക് അപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

രോഗ ലക്ഷണങ്ങള്‍:

  • ഉയര്‍ന്ന ശരീര താപം (103 ഡിഗ്രി ഫാരന്‍ഹീറ്റ്)
  • ശക്തിയായ തലവേദന
  • തലകറക്കം
  • മന്ദഗതിയിലുള്ള നാഡിമിടിപ്പ്
  • മാനസികാവസ്ഥയുണ്ടാകാന്‍ സാധ്യത.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion):സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്‌ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്.

ലക്ഷണങ്ങള്‍:

  • ക്ഷീണം
  • തലകറക്കം
  • തലവേദന
  • പേശിവലിവ്
  • ഛര്‍ദ്ദി
  • അസാധാരണമായ വിയര്‍പ്പ്
  • കഠിനമായ ദാഹം
  • മൂത്രത്തിന്‍റെ അളവ് കുറയുകയും മഞ്ഞ നിറമാകുകയും ചെയ്യുക
  • ബോധക്ഷയം

എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്‍റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍:

  • സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയില്‍ എല്‍ക്കാത്ത ഇടത്തേക്ക് മാറി നില്‍ക്കണം.
  • ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
  • തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.
  • ധാരാളം വെള്ളം കുടിക്കുക.

പ്രതിരോധ മാര്‍ഗങ്ങള്‍:

  • വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
  • യാത്രകള്‍ വേണ്ടി വരുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കയ്യില്‍ കരുതുക.
  • നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങളായ മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക.
  • കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കുട്ടികള്‍ക്ക് ജല ലഭ്യത ഉറപ്പുവരുത്തുക.
  • കുട്ടികളെയും വളര്‍ത്ത് മൃഗങ്ങളെയും വെയിലത്ത് പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തുവാന്‍ പാടില്ല.
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കാറ്റ് കയറി ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക.
  • കട്ടി കുറഞ്ഞതോ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട/തൊപ്പി എന്നിവ ഉപയോഗിക്കുക.

ABOUT THE AUTHOR

...view details