കേരളം

kerala

കരുത്ത് കാട്ടി ഇന്ത്യ സഖ്യം; റാഞ്ചിയിലെ ഉൽഗുലൻ ന്യായ് റാലിയില്‍ പ്രമുഖ നേതാക്കള്‍; കെജ്‌രിവാളിനും ഹേമന്ത് സോറനുമായി ഒഴിച്ചിട്ട കസേര - INDIA bloc leaders slam Centre

By ETV Bharat Kerala Team

Published : Apr 21, 2024, 10:51 PM IST

ഇന്ത്യാ സഖ്യത്തിന്‍റെ കരുത്ത് കാട്ടി റാഞ്ചിയില്‍ണ്് 'ഉൽഗുലൻ ന്യായ് റാലി'. കെജ്‌രിവാളിന്‍റെയും ഹേമന്ദ് സോറന്‍റെയും അറസ്‌റ്റില്‍ രൂക്ഷവിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചത്.

INDIA BLOC RALLY RANCHI  INDIA BLOC  LOK SABHA ELECTION 2024  ഇന്ത്യ സഖ്യം റാലി
INDIA bloc leaders slam Centre in show of strength rally held at Ranchi

റാഞ്ചി: പ്രതിപക്ഷ ഐക്യത്തിൻ്റെ കരുത്ത് കാട്ടിക്കൊണ്ട് ഇന്ത്യാ സഖ്യത്തിന്‍റെ 'ഉൽഗുലൻ ന്യായ് റാലി' റാഞ്ചിയിലെ പ്രഭാത് താര മൈതാനത്ത് സമാപിച്ചു. സഖ്യത്തിൻ്റെ ഉന്നത നേതാക്കൾ പങ്കെടുത്ത ചടങ്ങില്‍, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമെന്നാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെയും അസാന്നിധ്യത്തിന്‍റെ പ്രതീകമായി സ്‌റ്റേജില്‍ രണ്ട് കസേര ഒഴിച്ചിട്ടാണ് ചടങ്ങ് നടന്നത്.

ഇരു നേതാക്കളുടെയും അറസ്‌റ്റില്‍ സഖ്യത്തിലെ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചു. ബിജെപി സര്‍ക്കാരിന്‍റെ ഗൂഢാലോചനയ്ക്ക് വോട്ടിലൂടെ മറുപടി നൽകണമെന്നും ഇന്ത്യ സഖ്യം ആഹ്വാനം ചെയ്‌തു.

'ഹേമന്ദ് സോറൻ ധൈര്യം കൈവിടാൻ പോകുന്നില്ല. ജയില്‍ അദ്ദേഹത്തിനെ പേടിപ്പെടുത്തുന്ന ഒന്നല്ല. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കിയാൽ അവസാനിക്കുന്നതല്ല ഞങ്ങള്‍. ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ കഴിയില്ല. ഞങ്ങൾ വളരുക തന്നെ ചെയ്യും. മുന്നോട്ട് പോവുക തന്നെ ചെയ്യും.'-റാലിയിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

വോട്ടിന് വേണ്ടിയാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീയെ രാജ്യത്തിൻ്റെ രാഷ്ട്രപതിയാക്കിയതെന്നും ഖാർഗെ വിമര്‍ശിച്ചു. തൊഴിലവസരങ്ങൾ, കള്ളപ്പണം, കർഷകരുടെ വരുമാന വർധന തുടങ്ങിയ ഉറപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം മാത്രമാണ് പറഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 150 ലോക്‌സഭ സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ഞങ്ങളുടെ നേതാവ് ഹേമന്ത് സോറൻ ആദിവാസികളുടെയും അധഃസ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്കായി പ്രവർത്തിച്ചു. എന്നാല്‍ അദ്ദേഹത്തെ ജയിലലടച്ചു. എങ്കിലും ആ പ്രവര്‍ത്തികളൊക്കെയും തുടരും.'- ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ റാലിയെ അഭിസംബോധന ചെയ്‌ത് കൊണ്ട് പറഞ്ഞു. കെജ്‌രിവാളിൻ്റെയും സോറൻ്റെയും പോസ്‌റ്ററുകളും റാലിയിൽ പതിച്ചിരുന്നു.

റാലിയിൽ പങ്കെടുത്ത ഹേമന്ത് സോറൻ്റെ ഭാര്യ കൽപന ജയിലിൽ നിന്ന് ഭർത്താവ് അയച്ച സന്ദേശം വായിച്ചു. 'കഴിഞ്ഞ രണ്ടര മാസമായി തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിൽ എൻ്റെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേന്ദ്രം ജയിലിലടക്കുന്ന സാഹചര്യമുണ്ടാകുന്നത്. പക്ഷേ, ജയിലിനെ ഞങ്ങൾ ഭയപ്പെടുന്നില്ല.

കേന്ദ്രത്തോട് ഞങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ഇത്തരമൊരു പെരുമാറ്റം ഉണ്ടായത്. ആദിവാസികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണ്. രാജ്യത്തെ പൗരന്മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികൾ വഴി അവര്‍ പ്രതിപക്ഷത്തിൻ്റെ ശബ്‌ദം തടയുകയാണ്'- കൽപന സോറൻ പറഞ്ഞു.

അതേസമയം, തൻ്റെ ഭർത്താവിനെ ജയിലിൽ വച്ച് കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സുനിത കെജ്‌രിവാൾ ആരോപിച്ചു. കെജ്‌രിവാൾ പ്രമേഹ രോഗിയാണെന്നും ഇൻസുലിൻ എടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

"എത്ര ലജ്ജാകരമായ കാര്യമാണ്. എൻ്റെ ഭർത്താവ് എന്താണ് കഴിക്കുന്നതെന്ന് പോലും ജയിലിലെ ക്യാമറകൾ നിരീക്ഷിക്കുന്നു! എൻ്റെ ഭർത്താവും മിസ്‌റ്റർ ഹേമന്ത് സോറനും എന്ത് തെറ്റാണ് ചെയ്‌തത്?- സുനിത കെജ്‌രിവാൾ ചോദിച്ചു.

'ജയിൽ കാ താല തൂതേഗാ, അരവിന്ദ് കെജ്‌രിവാൾ ഛുടേഗാ, ഹേമന്ത് സോറൻ ഛുടേഗാ'(ജയിലറയുടെ പൂട്ടുകൾ തകർക്കപ്പെടും, അരവിന്ദ് കെജ്‌രിവാളും ഹേമന്ത് സോറനും പുറത്തിറങ്ങും) എന്ന മുദ്രാവാക്യവും അവര്‍ ഉയർത്തി.

കെജ്‌രിവാളിനോടും സോറനോടും കേന്ദ്ര സർക്കാർ അനീതി കാണിച്ചെന്ന് റാലിയിൽ പങ്കെടുത്ത മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞു. ഈ അനീതിക്ക് ഓരോ വോട്ടിലൂടെയും ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങൾക്ക് ജയിലിനെ പേടിയാണ് എന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ജയിൽ മുറിയിൽ ജനിച്ച ശ്രീകൃഷ്‌ണൻ്റെ അനുയായികളാണ് ഞങ്ങൾ എന്ന് അവർക്ക് അറിയില്ല.'-രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.

ഡോ. ബി.ആർ. അംബേദ്‌കർ ഇന്ന് ഒരു അപകടത്തെ അഭിമുഖീകരിക്കുകയാണ് എന്നാണ് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ള പ്രതികരിച്ചത്. ജാർഖണ്ഡ് മുക്തി മോർച്ച മേധാവി ഷിബു സോറൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എസ്എസ്-യുബിടിയുടെ പ്രിയങ്ക ചതുർവേദി തുടങ്ങിയവരും പങ്കെടുത്തു.

Also Read :'ഇന്ത്യ' സഖ്യ റാലിക്കിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക് - Clashes At INDIA Bloc Rally

ABOUT THE AUTHOR

...view details