കേരളം

kerala

മൃഗങ്ങൾ ചത്തൊടുങ്ങാൻ കാരണം ക്ഷയരോഗ ബാധ; രോഗം സ്ഥിരീകരിച്ച് മന്ത്രി ജെ ചിഞ്ചുറാണി

By

Published : Jan 22, 2023, 7:26 PM IST

zoo animals illness  Tuberculosis outbreak in zoo  മൃഗശാലയിലെ ക്ഷയരോഗ ബാധ  kerala news  malayalam news  മന്ത്രി ജെ ചിഞ്ചുറാണി  മൃഗങ്ങൾ ചത്തൊടുങ്ങാൻ കാരണം ക്ഷയരോഗ ബാധ  ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി  മൃഗശാല  ക്ഷയരോഗ ബാധ  Tuberculosis  Tuberculosis for animals  Minister J Chinchurani  Trivandrum zoo
മൃഗങ്ങൾ ചത്തൊടുങ്ങാൻ കാരണം ക്ഷയരോഗ ബാധ ()

126 പക്ഷിമൃഗാദികളാണ് കഴിഞ്ഞ ഒരു വർഷത്തിൽ മൃഗശാലയിൽ ചത്തൊടുങ്ങിയത്. സിയാഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്ഷയരോഗമാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്

തിരുവനന്തപുരം: മൃഗശാലയിലെ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. കൃഷ്‌ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ നടത്തിയ പരിശോധനയിലാണ് കൃഷ്‌ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് വിലയിരുത്തൽ.

ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. സ്വപ്‌ന സൂസൻ എബ്രഹാം, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറും ഡയറക്‌ടറുമായ ഡോ. എസ് നന്ദകുമാർ, അസിസ്റ്റന്‍റ് ഡയറക്‌ടർ ഡോ. സഞ്‌ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. മനുഷ്യരിലേക്ക് രോഗബാധ ഉണ്ടാകുമോയെന്ന പരിശോധനയും പൂർത്തിയാക്കി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാതിരിക്കാൻ പരിചാരകരും ജീവനക്കാരും മൃഗങ്ങളോട് ഇടപഴകുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് നിർദേശം നൽകിയതായും സൂചനയുണ്ട്.

ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും പ്രതിരോധ സാമഗ്രികളും ഉറപ്പാക്കും. അതേസമയം മൃഗശാലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് മ്യൂസിയം മൃഗശാല ഡയറക്‌ടർ അബു ശിവദാസിന്‍റെ പ്രതികരണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 54 കൃഷ്‌ണമൃഗങ്ങളും 42 പുള്ളിമാനുകളും മൂന്ന് ഇഗ്വാനകളും മൂന്ന് കാട്ടുപോത്തും 24 പക്ഷികളുമാണ് മൃഗശാലയിൽ ചത്തത്. 2016-17 വർഷത്തിൽ 49 മൃഗങ്ങളും, 2107-18ൽ 88 മൃഗങ്ങളും, 2018-19ൽ 109 മൃഗങ്ങളും, 2019-20ൽ 85 മൃഗങ്ങളും, 2020-21ൽ 91 മൃഗങ്ങളുമാണ് മൃഗശാലയിൽ ചത്തത്. മൃഗശാലയിലെ പ്രധാന ആകർഷണങ്ങളായിരുന്ന മൃഗങ്ങളുടെ കൂടുകളെല്ലാം ഇന്ന് കാലിയാണ്.

ഗ്രേസി എന്ന സിംഹം മാത്രമാണ് ഇപ്പോൾ കൂട്ടിലുള്ളത്. ആയുഷ് എന്ന സിംഹം പ്രായാധിക്യം മൂലം ആശുപത്രിയിലാണ്. ജിറാഫ്, സീബ്ര, അമേരിക്കൻ പുലി എന്നിവയുടെ കൂടുകളും ഇന്ന് കാലിയാണ്. പ്രതികൂല കാലാവസ്ഥയും അടിക്കടിയുണ്ടാകുന്ന രോഗങ്ങളുമാണ് മൃഗങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ABOUT THE AUTHOR

...view details