കേരളം

kerala

കെഎംഎസ്‌സിഎല്ലില്‍ കോടികളുടെ അഴിമതി; ഇപ്പോൾ നടക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമെന്നും വിഡി സതീശന്‍

By

Published : May 28, 2023, 7:38 PM IST

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാറി. അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും വിഡി സതീശന്‍ പത്രകുറിപ്പില്‍

കെഎംഎസ്‌സിഎല്‍  VD Satheeshan  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  വി ഡി സതീശന്‍  കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍  അഴിമതി  വി ഡി സതീശന്‍ പത്രകുറിപ്പ്  corruption  KMSCL  Kerala Medical Services Corporation  VD Satheeshan against government  ഗോഡൗണുകള്‍ക്ക് തീപിടിത്തം  തീപിടിത്തം
കെഎംഎസ്‌സിഎല്ലില്‍ കോടികളുടെ അഴിമതി; ഇപ്പോൾ നടക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമെന്നും വി ഡി സതീശന്‍

തിരുവനന്തപുരം:കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാറിയെന്നും പ്രതിപക്ഷ നേതാവ് പത്രകുറിപ്പിലൂടെ ആരോപിച്ചു.

കൊവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകളാണ് ഇവിടെ നടന്നത്. കെ എം എസ് സി എല്ലില്‍ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്നും മനസിലാകുന്നത്. വീണ്ടും കോടികളുടെ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകായുക്തയും, എ ജി യും സര്‍ക്കാരിന്‍റെ തന്നെ സാമ്പത്തിക പരിശോധന വിഭാഗവും ഉള്‍പ്പെടെ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലും അഴിമതിയാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

രാഷ്‌ട്രീയ- ഭരണ നേതൃത്വം ഈ അഴിമതിക്ക് ഒത്താശ ചെയ്യുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കൊവിഡ് പ്രതിസന്ധി നിലനിന്നിരുന്ന കാലത്ത് ഉയര്‍ന്ന നിരക്കില്‍ പി പി ഇ കിറ്റ് ഉള്‍പ്പെടെ പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയ സംഭവത്തിന്‍റെ മറവില്‍ നടത്തിയ അഴിമതിക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നല്‍കിയതെന്നും ആരോപിച്ചു. ഇതിന്‍റെ രേഖകള്‍ നേരത്തെ തന്നെ പുറത്ത് വന്നതാണെന്നും ഇപ്പോള്‍ കൊവിഡ് കാലത്ത് വാങ്ങിയ സാധനങ്ങള്‍ അടക്കം കത്തി നശിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ALSO READ:കെഎംഎസ്‌സിഎല്ലിലെ തീപിടിത്തം : ഗ്ലൗസ് അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

ഇത് മുഖ്യന്ത്രിയേയും മന്ത്രിമാരെയും രക്ഷിക്കാനുള്ള ശ്രമമായി വേണം കരുതാന്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ ഗോഡൗണുകള്‍ക്ക് തീപിടിച്ചതോടെ അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമം വ്യക്തമാണ്. തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് പറയുന്ന ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ പോലും അഴിമതി ഉള്ളതായാണ് മനസിലാക്കുന്നത്.

30 ശതമാനം ക്ലോറിന്‍ അളവ് അടങ്ങിയ ബ്ലീച്ചിങ് പൗഡര്‍ വാങ്ങാനാണ് ആദ്യം ടെന്‍ഡര്‍ വിളിച്ചിരുന്നത്. എന്നാല്‍ തീപിടിച്ച ബ്ലീച്ചിങ് പൗഡറിന്‍റെ വീര്യം 60 ശതമാനത്തില്‍ കൂടുതലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ നിന്നും ടെന്‍ഡര്‍ ഇല്ലാതെ വാങ്ങിയ ബ്ലീച്ചിങ് പൗഡറാണ് അഗ്നിബാധക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.

തെളിവ് നശിപ്പിക്കുവാന്‍ വേണ്ടി മാത്രമായി ബോധപൂര്‍വ്വം ഗോഡൗണുകളില്‍ ഇത് സൂക്ഷിച്ചിട്ടുള്ളതാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പത്രകുറിപ്പിലൂടെ പറഞ്ഞു. ചൂട് കൂടിയാണ് കത്തുന്നതെങ്കില്‍ ദിവസത്തില്‍ ഏറ്റവും ചൂട് കുറഞ്ഞ രാത്രിയില്‍ ഇത് എങ്ങനെയാണ് കത്തുകയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കാലപ്പഴക്കം ചെല്ലുന്തോറും ബ്ലീച്ചിങ് പൗഡറിലെ ക്ലോറിന്‍റെ അളവ് കുറയുമെന്നതാണ് വസ്‌തുതയെന്നും ചൂണ്ടിക്കാട്ടി.

അങ്ങനെ നോക്കുമ്പോള്‍ ഇവ വാങ്ങിയ സമയത്ത് കത്തേണ്ടതായിരുന്നു. പകരം ഇപ്പോഴാണ് കത്തിയിരിക്കുന്നത്. തെളിവുകള്‍ എല്ലാം ഇവര്‍ കത്തിച്ചെന്നും ഇതിന് ശേഷം ഇപ്പോള്‍ ബ്ലീച്ചിങ് പൗഡര്‍ തിരികെ നല്‍കാനുള്ള നാടകമാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുന്‍ ആരോഗ്യമന്ത്രി ഉള്‍പ്പെട്ട് മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന അഴിമതിയുടെ തെളിവുകള്‍ ഇല്ലാതാക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. ഈ ഗൂഢാലോചനയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുകളുടെ ഗോഡൗണുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങള്‍ക്ക് പിന്നിലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പത്രകുറിപ്പിലൂടെ പറഞ്ഞു.

ALSO READ:അഴിമതി ക്യാമറ ആരോപണത്തില്‍ മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ല, മുഖ്യമന്ത്രിയെന്ന് വിഡി സതീശന്‍

ABOUT THE AUTHOR

...view details