കേരളം

kerala

അനുഭവപരിചയം കരുത്തായി ; നിപ മൂന്നാം വരവില്‍ മികച്ച പ്രതിരോധമൊരുക്കി സംസ്ഥാനം

By

Published : Sep 13, 2021, 8:03 PM IST

നിപയുടെ മൂന്നാം വരവില്‍, വ്യാപനമുണ്ടാവാതെ ഒറ്റ കേസിലൊതുക്കാന്‍ സംസ്ഥാന ആരോഗ്യ സംവിധാനത്തിനായി.

nipah prevention  നിപ പ്രതിരോധം  experience became strong  ആരോഗ്യ മേഖല  നിപ കേസ്  കേരള സര്‍ക്കാര്‍  നിപ പ്രതിരോധ പ്രവര്‍ത്തനം  nipah preventive action  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
അനുഭവപരിചയം കരുത്തായി മാറി; നിപ പ്രതിരോധത്തില്‍ സംസ്ഥാനം നേടിയത് മികച്ച വിജയം

തിരുവനന്തപുരം :അനുഭവ പരിചയം സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നല്‍കിയത് വലിയ ആത്മവിശ്വാസമാണ്. ആദ്യമായി നിപ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ നഷ്ടമായത് 21 ജീവനുകളാണ്. രണ്ടാം വരവിലും മൂന്നാം വരവിലും നിപയെ പിടിച്ചുകെട്ടാന്‍ സംസ്ഥാനത്തിനായി.

നേരത്തേ, പലര്‍ക്കും നിപ ബാധിച്ചത് ആശുപത്രിയില്‍ നിന്നുമായിരുന്നു. മൂന്നാം വരവില്‍ ഒറ്റ കേസില്‍ നിപയെ ഒതുക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ സംവിധാനം. നിപ പരിശോധനയിലും ഏറെ മുന്നിലെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.

സമയനഷ്ടം ഒഴിവാക്കാൻ ഇടപെടല്‍

സെപ്‌റ്റംബര്‍ നാലിന് കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ പരിശോധന സംവിധാനമൊരുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. എന്‍.ഐ.വി പൂനെ, എന്‍.ഐ.വി ആലപ്പുഴ എന്നിവിടങ്ങളില്‍ സാമ്പിള്‍ അയച്ച് ഫലം ലഭിക്കുന്നതിനായുള്ള സമയനഷ്ടം ഒഴിവാക്കാനായിരുന്നു ഈ ആലോചന.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി ലാബില്‍ പ്രത്യേക ലാബ് സജ്ജമായി. സെപ്‌റ്റംബര്‍ ആറ് മുതല്‍ തന്നെ ഇവിടെ പരിശോധന തുടങ്ങി. എന്‍.ഐ.വി പൂനെയുടെ സഹകരണത്തോടെയാണ് പ്രത്യേക ലാബ് സജ്ജമാക്കിയത്.

അടിയന്തരമായി എത്തിച്ച് ഉപകരണങ്ങള്‍

നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍ പോയിന്‍റ് ഓഫ് കെയര്‍ ടെസ്റ്റിങ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ സജ്ജമാക്കിയത്. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്‍റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി പൂനെയില്‍ നിന്നും എന്‍.ഐ.വി ആലപ്പുഴയില്‍ നിന്നും അടിയന്തരമായി എത്തിച്ചു.

സാമ്പിളുകള്‍ ലാബിലെത്തിയാല്‍ അതീവ സുരക്ഷയോടും സൂക്ഷ്‌മതയോടും വേര്‍തിരിച്ചാണ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി പൂനെയിലെ നാല് വിദഗ്‌ധരും എന്‍.ഐ.വി. ആലപ്പുഴയിലെ രണ്ട് വിദഗ്‌ധരും ഉള്‍പ്പെടെ 12 ജീവനക്കാരാണ് സംഘത്തിലുള്ളത്.

കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയം

എത്ര വൈകിയാലും അന്നത്തെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ജീവനക്കാര്‍ ലാബ് വിടാറുള്ളൂ. ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകളാണ് ഈ പ്രത്യേക ലാബില്‍ പരിശോധിച്ചത്. 25 പേരുടെ സാമ്പിളുകള്‍ എന്‍.ഐ.വി. പൂനെയിലേക്ക് അയച്ചു.

ഇതോടെ ഫലം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനും കഴിഞ്ഞു. ഈ കൂട്ടായ പ്രവര്‍ത്തനമാണ് ആശങ്കകളില്ലാതെ നിപ എന്ന മഹാമാരിയെ നേരിടാന്‍ സംസ്ഥാനത്തിന് കരുത്തായത്.

ALSO READ:കേരളം മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുന്നയിടം, ബി.ജെ.പി ശ്രമം തമ്മിലടിപ്പിക്കാൻ : രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details