കേരളം

kerala

സത്യപ്രതിജ്ഞയ്ക്ക് ചെലവ് അഞ്ച് ലക്ഷം ; രാജ്ഭവന് തുക അനുവദിച്ച് ധനവകുപ്പ്

By ETV Bharat Kerala Team

Published : Dec 30, 2023, 11:20 AM IST

Raj Bhavan spends Rs 5 lakh for new ministers' Oath : സത്യപ്രതിജ്ഞയ്ക്ക് പണം അനുവദിച്ചത് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാർ ദോത്താവത്ത് ഡിസംബർ 22ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് പ്രകാരം

Raj Bhavan spends 5 lakh  new ministers Oath  തുക ടൂറിസം ഡയറക്ടർക്ക്  പിണറായി വിജയന്‍റെ അനുമതി
Finance Department allows money to Raj Bhavan as extra fund

തിരുവനന്തപുരം : രാജ്ഭവനിൽ ഇന്നലെ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനായി സര്‍ക്കാര്‍ അനുവദിച്ചത് 5 ലക്ഷം രൂപ. മുന്‍കൂറായി അനുവദിച്ച പണത്തിന്‍റെ കണക്കാണ് പുറത്തുവന്നത്. ചെലവിനായി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാർ ദോത്താവത്ത് ഡിസംബർ 22ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

തുക നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതി ലഭിച്ചതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തലേദിവസം രാജ്ഭവന് അധിക ഫണ്ടായി അഞ്ച് ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്. വെള്ളിയാഴ്‌ച വൈകിട്ടാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തത്.

രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വൈകിട്ട് നാല് മണിയോടെയായിരുന്നു ചടങ്ങ്. സത്യപ്രതിജ്ഞക്ക് ശേഷം ചായ സത്കാരവും ഒരുക്കിയിരുന്നു. എന്നാൽ കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനും മാത്രമാണ് ചായസത്ക്കാരത്തിൽ പങ്കെടുത്തത്. ഗവർണർ - സർക്കാർ പോര് നിലനിൽക്കുന്നതിനാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചായസത്ക്കാരത്തിൽ പങ്കെടുത്തില്ല. അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് 6.50ന് മുംബൈയിലേക്ക് മടങ്ങും.

Also Read:മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഗണേഷ്‌ കുമാറും

അതേസമയം സത്യപ്രതിജ്ഞാവേദിയില്‍ പരസ്‌പരം നോക്കാതെയും ഉരിയാടാതെയുമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഇരുന്നത്. ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും മുതിര്‍ന്നില്ല. സത്യപ്രതിജ്ഞ ചടങ്ങിനായി വൈകിട്ട് നാല് മണിയോടെ പന്തലിലെത്തിയ ഗവര്‍ണര്‍ നേരെ വേദിയിലേക്ക് കയറി.

പിന്നാലെ സദസിന്‍റെ മുന്‍ നിരയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും വേദിയിലെത്തി. തുടര്‍ന്ന് ചടങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ദേശീയ ഗാനം മുഴങ്ങി. അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ അസാന്നിധ്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സത്യപ്രതിജ്ഞ ചടങ്ങിന് ഗവര്‍ണറുടെ അനുമതി തേടി.

ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ ആദ്യം കടന്നപ്പള്ളിയെയും പിന്നാലെ ഗണേഷ്‌കുമാറിനെയും സത്യപ്രതിജ്ഞയ്ക്കായി അഡീഷണല്‍ ചീഫ് സെക്രട്ടറി ക്ഷണിച്ചു. ഇരുവരുടെയും സത്യപ്രതിജ്ഞയും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാകും വരെ ഗവര്‍ണറും മുഖ്യമന്ത്രിയും അടുത്ത ഇരിപ്പിടങ്ങളിലിരുന്നെങ്കിലും ഗവര്‍ണര്‍ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രിക്ക് നേരെ തിരിയുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്‌തില്ല.

മാത്രമല്ല താന്‍ മനപ്പൂര്‍വം അവഗണിക്കുന്നുവെന്ന് വരുത്താനായി അതീവ ഗൗരവത്തിലായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രി പക്ഷേ ഔപചാരികതയ്ക്ക് വേണ്ടിയെങ്കിലും ഗവര്‍ണറുമായി സംസാരിക്കാമെന്ന മുഖഭാവത്തിലായിരുന്നു. സത്യ പ്രതിജ്ഞ അവസാനിക്കുകയും ദേശീയ ഗാനം മുഴങ്ങുകയും ചെയ്‌തതിന് പിന്നാലെ ഗവര്‍ണര്‍ വേദി വിട്ടു. സാധാരണയായി മുഖ്യമന്ത്രിയെ ചായ സത്കാരത്തിന് ഗവര്‍ണര്‍ ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും ഗവര്‍ണര്‍ പൊടുന്നനെ വേദി വിടുകയായിരുന്നു. പ്രതിഷേധിച്ച് ചായ സത്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക വാഹനങ്ങളില്‍ പുറത്തേക്ക് പോയി.

ABOUT THE AUTHOR

...view details