കേരളം

kerala

Jifri Muthukkoya Thangal Responds To PMA Salaam : 'പോയി പറയും, ഫോണിലൂടെയും അവതരിപ്പിക്കും' ; പിഎംഎ സലാമിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

By ETV Bharat Kerala Team

Published : Oct 7, 2023, 2:56 PM IST

Jifri Muthukkoya Thangal Responds : സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്‌തയുടെ നയമാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍

Samasta President  Jifri Muthukkoya Thangal Responds To PMA Salaam  Jifri Muthukkoya Thangal  PMA Salaam  സമസ്‌ത പ്രസിഡന്‍റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ  പിഎംഎ സലാമിന് മറുപടി  പിഎംഎ സലാം  ലീഗ് സമസ്‌ത  സമസ്‌ത നേതാക്കൾക്കെതിരായ പരാമർശം  ജിഫ്രി മുത്തുക്കോയ തങ്ങൾ
Jifri Muthukkoya Thangal Responds To PMA Salaam

എറണാകുളം : പിഎംഎ സലാമിന് മറുപടിയുമായി സമസ്‌ത പ്രസിഡന്‍റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. പിഎംഎ സലാം കഴിഞ്ഞ ദിവസം മലപ്പുറത്ത് തട്ടം വിഷയത്തിൽ നടത്തിയ പരാമ‍ർശം വിവാദമായതോടെയാണ് മറുപടിയുമായി സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയത് (Jifri Muthukkoya Thangal responds to PMA Salaam). ഒരിടവേളയ്ക്ക് ശേഷമാണ്‌ ലീഗ് സമസ്‌ത ബന്ധത്തിൽ കല്ലുകടിയായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന്‍റെ സമസ്‌ത നേതാക്കൾക്കെതിരായ പരാമർശം.

സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്‌തയുടെ നയമാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്‌ത എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തുക്കോയ തങ്ങളുടെ പ്രതികരണം. സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ നമ്മുടെ ആവശ്യങ്ങള്‍ പറഞ്ഞ് അവരുമായി സൗഹാര്‍ദത്തില്‍ പോകണമെന്നാണ് സമസ്‌തയുടെ ഭരണഘടനയില്‍ തന്നെ പറയുന്നത്. അതിപ്പോൾ ഇന്ത്യാരാജ്യമാകട്ടെ, കേരളമാകട്ടെ, ഭരിക്കുന്ന സര്‍ക്കാരുകളുമായി നല്ല ബന്ധമായിരിക്കും സമസ്‌തയ്ക്കു‌ള്ളത്. ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്കാവശ്യമുള്ള കാര്യങ്ങള്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കും. അത് ചിലപ്പോള്‍ പോയി അവതരിപ്പിക്കും. അല്ലെങ്കില്‍ ഫോണിലൂടെ അറിയിക്കും. അങ്ങനെ പറയുമ്പോള്‍ അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ സമസ്‌ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സലാം വിമർശനമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും ഇത്തരമൊരു നയവുമായി നടന്ന പാര്‍ട്ടിയോടുള്ള സമീപനം അവര്‍ വ്യക്തമാക്കണമെന്നുമായിരുന്നു പിഎംഎ സലാമിന്‍റെ ആവശ്യം. ഇതിന് അതേ നാണയത്തിൽ മറുപടി പറയുകയാണ് സമസ്‌ത നേതാവ്.

ലോക്‌സഭ തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സമസ്‌തയുമായി അകന്ന് നിൽക്കാൻ ലീഗ് തയ്യാറാകില്ലെന്ന് അതിന്‍റെ നേതാക്കൾക്ക് അറിയാം. അതുപോലെ സമസ്‌തയുടെ കീഴിലുള്ള അണികളിൽ ഭൂരിഭാഗവും ലീഗുകാരായതിനാൽ രാഷ്ട്രീയ പ്രസ്ഥാനത്തെ പൂർണമായി തള്ളി പറയാൻ സമസ്‌തയ്ക്കും കഴിയില്ല. ഇതിനിടയിൽ തങ്ങൾ ശക്തരാണെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള കേവല പ്രസ്‌താവനാ യുദ്ധത്തിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ലെന്ന് ഇരുപക്ഷത്തിനും ബോധ്യമുണ്ട്.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മതപണ്ഡിതരെ തുടർച്ചയായി അവഹേളിക്കുന്നത് തടയണമെന്നും പിഎംഎ സലാമിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് സമസ്‌തയുടെ പോഷക സംഘടനാ നേതാക്കള്‍ ഒപ്പിട്ട കത്ത് അയച്ചിരുന്നു.സമീപകാലത്ത് ലീഗ് ഉന്നത നേതാക്കൾ മതപണ്ഡിതരെ അവഹേളിക്കുന്നത് സ്ഥിരമാക്കിയെന്നും ഇത് തടയണമെന്നും കത്തിലുണ്ട്.

ALSO READ:ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ചു ; പിഎംഎ സലാമിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ലീഗ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ്‌ അബ്‌ദുറഹ്മാന്‍ കല്ലായി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ സമസ്‌തയുടെ പത്രത്തിനെതിരെ നടത്തിയ പരാമർശവും നേതാക്കൾ ഉന്നയിക്കുന്നു. സമൂഹ മാധ്യമങ്ങളിലുൾപ്പടെ പിഎംഎ സലാമിനെതിരെ ലീഗ് വിരുദ്ധരായ സമസ്‌തയിലെ ഒരു വിഭാഗം അണികൾ വ്യാപകമായ എതിർപ്പ് തുടരുകയാണ്.

ABOUT THE AUTHOR

...view details