എറണാകുളം: അധ്യാപകൻ്റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിച്ച് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ പത്തുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടുവെങ്കിലും എട്ടു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചത്.
ജനുവരി 27ന് പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ജനുവരി പത്തിന് അറസ്റ്റിലായ പ്രതി റിമാന്‍റില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായത്. എറണാകുളം സബ്ബ് ജയിലിൽ വച്ച് നടത്തിയ തിരിച്ചറിയൽ പരേഡിൽ ഇരയായ അധ്യാപകന്‍ ടി.ജെ.ജോസഫ് പ്രതി സവാദിനെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതി സവാദിനെ വിശദമായി എൻ.ഐ.എ ചോദ്യം ചെയ്യുകയും, സംഭവ സ്ഥലത്തുൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും.
എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. അധ്യാപകന്‍റെ കൈ വെട്ടി മാറ്റിയ സവാദിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല. 13 വർഷത്തിന് ശേഷം ജനുവരി പത്തിന് പുലർച്ചെയാണ് മട്ടന്നൂരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി സവാദിനെ പിടികൂടിയത്.
എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന സവാദ് പിടിയിലായത്. മട്ടന്നൂർ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന പ്രതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.
പ്രതി കഴിയുകയായിരുന്ന വാടക വീട്ടിലെത്തിയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു.