ETV Bharat / state

കൈവെട്ട് കേസ്; ഒന്നാം പ്രതി സവാദിനെ പ്രൊഫസര്‍ ടിജെ ജോസഫ് തിരിച്ചറിഞ്ഞു

author img

By ETV Bharat Kerala Team

Published : Jan 18, 2024, 6:29 PM IST

Hand Chopping Case Identification Parade : രാജ്യത്തെ നടുക്കിയ തൊടുപുഴ കൈവെട്ട് കേസില്‍ ഏറെ നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡ് കൊച്ചിയില്‍ നടന്നു. ഒന്നാം പ്രതി സവാദിനെ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രതിയെ പ്രൊഫസര്‍ ടിജെ ജോസഫ് തിരിച്ചറിഞ്ഞു.

Hand Chopping Case  Identification Parade  സവാദിനെ തിരിച്ചറിഞ്ഞു  കൈവെട്ട് കേസ്  എന്‍ഐഎ അന്വേഷണം
Hand Chopping Case Identification Parade Held In Kochi

എറണാകുളം: അധ്യാപകൻ്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഇരയായ ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ടി.ജെ.ജോസഫിനെ കൂടാതെ മകനും, സഹോദരിയും തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തു(Hand Chopping Case Identification Parade Held In Kochi). ഇവരും ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരനെന്ന നിലയിൽ തൻ്റെ കടമ നിർവഹിച്ചുവെന്നും പ്രതിക്കെതിരായ ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണെന്നും ടി.ജെ.ജോസഫ് തിരിച്ചറിയല്‍ പരേഡിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ ദിവസമായിരുന്നു സിജെഎം കോടതി തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയത്. സംഭവം നടന്ന് പതിമൂന്ന് വർഷത്തിന് ശേഷമായിരുന്നു ഒന്നാം പ്രതിയെ പിടികൂടിയത്. തനിക്കെതിരെ ആക്രമണം നടത്തിയ പ്രതിയെ എപ്പോൾ കണ്ടാലും തിരിച്ചറിയാൻ കഴിയുമെന്ന് ടി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്തം തീയതി പുലർച്ചെയാണ് മട്ടന്നൂരിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി പ്രതി സവാദിനെ പിടി കൂടിയത്.

പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ തെളിവെടുപ്പും, വിശദമായ അന്വേഷണവും നടത്തും. അധ്യപകന്‍റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ച സവാദിനായി
ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

എൻഐഎ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് സവാദ് പിടിയിലായത്. എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. മട്ടന്നൂർ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്നു പ്രതി സവാദ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത് . പ്രതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. എൻഐഎ സംഘം പ്രതി താമസിച്ചിരുന്ന വാടക വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു. ഇത് വിവാദമായതോടെ കോളേജ് അധികൃതർ ടി.ജെ.ജോസഫിനെ സസ്പെന്‍റ് ചെയ്യുകയും ചെയ്‌തു.

ഇതിനു പിന്നാലെയാണ് 2010 ജൂലായ് 4 ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന ടി ജെ ജോസഫിനെ പ്രതികൾ തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിനു മുമ്പും പ്രതികൾ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പ്രതികൾ ഒത്ത് ചേർന്ന് ഗൂഢാലോചന നടത്തിയായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടപ്പിലാക്കിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു.

പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിരുന്നു ഈ സംഭവമെന്ന പ്രത്യേകതയും ഉണ്ട്. 2015 ൽ ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു.

മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെ പതിനൊന്നു പ്രതികളിൽ ആറു പ്രതികളുടെ ശിക്ഷയാണ് രണ്ടാം ഘട്ടത്തിൽ വിധിച്ചത്. അതേസമയം
അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ ഒന്നാം പ്രതിക്കെതിരായ അന്വേഷണം പൂർത്തിയാക്കി മൂന്നാം ഘട്ടത്തിലുള്ള കുറ്റപത്രം എൻഐഎ സമർപ്പിക്കും. മുഖ്യ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച കൂടുതൽ പേർ ഈ കേസിൽ പ്രതികളാകാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.